വില ഇല്ലായിരുന്നപ്പോൾ ആർക്കും വേണ്ടായിരുന്നു, വില വർധിച്ചപ്പോൾ മോഷണം തകൃതി!
Mail This Article
ഓയൂർ ∙ പൂയപ്പള്ളി പഞ്ചായത്തിൽ ചെങ്കുളം പുളിമുക്ക് ഏലായിൽ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു. പൊലീസിൽ പരാതി നൽകുകയും കർഷകർ കാവലിരുന്നിട്ടും മോഷ്ടാക്കളെ പിടികൂടാൻ കഴിയുന്നില്ല. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ പൂയപ്പള്ളി, നാൽക്കവല, കാർത്തികയിൽ പ്രശാന്ത് കുമാർ ചെങ്കുളം പുളിമുക്ക് ഏലായിൽ 6 ഏക്കർ നിലം പാട്ടത്തിനെടുത്ത് അഞ്ച് വർഷമായി ഏത്ത വാഴ കൃഷി ചെയ്ത് വരികയാണ് . മുൻപ് വല്ലപ്പോഴും ഒന്നോ രണ്ടോ കുലകൾ മോഷണം പോയിരുന്നെങ്കിലും കാര്യമായി എടുത്തിരുന്നില്ല.
എന്നാൽ ഏത്തപ്പഴത്തിന്റെ വില ഉയർന്നതോടെ അടുത്തിടെ മോഷണം വൻ തോതിൽ വർധിച്ചു. ഒരു മാസത്തിനിടയിൽ 30 ഏത്തക്കുലകളാണ് മോഷണം പോയത്. പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമൊന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ അഭിപ്രായം. തുടർന്ന് സിസി ക്യാമറകൾ സ്ഥാപിച്ചു.
കഴിഞ്ഞ ദിനം പകൽ ബൈക്കിലെത്തിയ 2 യുവാക്കൾ വാഴത്തോപ്പിലിറങ്ങി ഏഴ് ഏത്തക്കുലകൾ വെട്ടി ബൈക്കിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതു കണ്ട നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് കുലകൾ ഉപേക്ഷിച്ച് ഇവർ കടന്നു. സമാനമായ രീതിയിൽ പുളിമൂട് ഏലായിലെ മറ്റൊരു കർഷകൻ തൊടിയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഏത്തവാഴക്കുലകൾ അടുത്തിടെ മോഷണം പോയി. പൂയപ്പള്ളി പൊലീസ് വിളകളുടെ മോഷണം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.