നീക്കങ്ങൾ അതീവ രഹസ്യമായി, ‘പൊക്കിയത്’ ബെംഗളൂരുവിൽ നിന്ന്; പിടികൂടിയത് ‘ഡെലിവറി ബോയ്സ്’
Mail This Article
കൊല്ലം ∙ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഘാന സ്വദേശി ക്രിസ്റ്റ്യൻ യൂഡോ പിടിയിലായതോടെ ലഹരിയൊഴുക്കിന് കുറവു വരുമെന്ന ആശ്വാസത്തിലാണ് പൊലീസ്. 2 മാസത്തിനിടെ കരുനാഗപ്പള്ളി പൊലീസ് പിടിക്കുന്ന പത്താമത്തെ എംഡിഎംഎ കേസാണിത്.
നീക്കങ്ങൾ അതീവ രഹസ്യമായി
നോർത്ത് ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം ആഫ്രിക്കക്കാരാണ് കഴിയുന്നത്. കുടിൽ വ്യവസായം പോലെ രാസലഹരി നിർമിക്കുന്ന വളരെ സംഘടിതമായ ഗ്രൂപ്പുകൾ അതിനിടയിലുണ്ട്. 85000 മുതൽ 1.5 ലക്ഷം വരെ മാത്രം ചെലവിലാണ് ഒരു കിലോ എംഡിഎംഎ നിർമിക്കുന്നത്. വിൽക്കുന്നത് 10 ലക്ഷത്തിനും. പ്രധാന കണ്ണിയെ കുടുക്കാൻ കസ്റ്റഡിയിൽ എടുത്ത പ്രതിക്കൊപ്പം അതീവ രഹസ്യമായാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്.
എംഡിഎംഎ നൽകാനെത്തിയവരെ പിടിക്കാനുള്ള ആദ്യ ശ്രമം പക്ഷേ പാളി. പൊലീസിന് മറ്റൊരു അടിപിടിയിൽ ഇടപേടേണ്ടി വന്നതിനെത്തുടർന്നായിരുന്നു അത്. ഇതോടെ പ്രതികൾക്കും ചെറിയ സംശയമുണ്ടായി. രണ്ടാം തവണ ഫുഡ് ഡെലിവറി ബോയ്സ് എന്ന വ്യാജേന പിന്തുടർന്നാണ് എട്ടംഗ പൊലീസ് സംഘം ഘാന സ്വദേശിയെ പിടികൂടിയത്.
ഓട്ടോയിൽ ലഹരി കൈമാറാൻ എത്തിയ ഇയാളെ പിടികൂടാൻ ചെറുതല്ലാത്ത മൽപിടിത്തം തന്നെ വേണ്ടി വന്നു. ഇയാളുമായി കൂടുതൽ അന്വേഷണത്തിന് അവിടെ തങ്ങിയാലുണ്ടാവുന്ന അപകട സാധ്യത കണക്കിലെടുത്ത് പൊലീസ് വളരെപ്പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഒരു മാസത്തിനകം രഹസ്യ ഓപ്പറേഷൻ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി പൊലീസ്.
പൊക്കിയത് ബെംഗളൂരുവിൽ നിന്ന്
ഒരു മാസം മുൻപ് കുണ്ടറ സ്വദേശിയായ യുവാവിനെ 50 ഗ്രാം എംഡിഎംഎയുമായി പിടിച്ചതോടെയാണ് അന്വേഷണത്തിന്റെ തുടക്കം. ബെംഗളൂരുവിൽ നിന്നാണ് ഇയാൾക്ക് സാധനം കിട്ടിയതെന്ന് തെളിഞ്ഞു. യുവാവിന്റെ ഫോൺ ലൊക്കേഷൻസ് ഉൾപ്പെടെ എല്ലാം കൃത്യമായി പരിശോധിച്ച പൊലീസ് ഇയാളുമായി ബെംഗളൂരുവിൽ എത്തി. 2 ദിവസത്തിനിടെ ഇടനിലക്കാരായ 2 മലയാളികൾക്ക് പിടി വീണു. ഒരാൾ പാലക്കാട് സ്വദേശിയും ഒരാൾ കരുനാഗപ്പള്ളി സ്വദേശിയും. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലായിരുന്നു അടുത്ത ഘട്ടം.