9 ചോദ്യങ്ങളുമായി മോഹൻലാലിന് ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
Mail This Article
പത്തനാപുരം ∙ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച്, 9 ചോദ്യങ്ങളുമായി കെ.ബി.ഗണേഷ്കുമാർ എംഎൽഎ പ്രസിഡന്റ് മോഹൻലാലിനു തുറന്ന കത്ത് അയച്ചു. അമ്മയിലെ നടപടികളും ഇടവേള ബാബുവിന്റെ പരാമർശങ്ങളുമാണ് കത്തിന് ആധാരമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് തുടങ്ങുന്നത്. ഒട്ടേറെ വിഷയങ്ങളിൽ പല തവണ കത്തു നൽകിയിട്ടും മോഹൻലാൽ ഒരു തവണ പോലും മറുപടി നൽകാത്തതാണ് തുറന്ന കത്ത് അയയ്ക്കാൻ കാരണമെന്നും കത്തിൽ പറയുന്നു.
ഒരേ വിഷയത്തിൽ ആരോപണ വിധേയരായ ദിലീപിനും വിജയ് ബാബുവിനും എങ്ങനെയാണ് രണ്ടു നീതി എന്നതാണ് ആദ്യ ചോദ്യം. അതിജീവിതയുടെ പരാതിയിൽ ദിലീപിനോടു രാജി വാങ്ങുകയോ രാജിവയ്പിക്കുകയോ ചെയ്ത സമിതി വിജയ് ബാബുവിനോട് എന്താണ് അതേ സമീപനം സ്വീകരിക്കാത്തത്. വിജയ് ബാബു വിവാദത്തിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കുമോ? ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം അമ്മയുടെ എക്സിക്യൂട്ടീവിൽ താൻ പങ്കെടുത്തിട്ടില്ല.
ആരോപണ വിധേയന്റെ കയ്യിൽ നിന്ന് പണം കൈപ്പറ്റി കുറ്റാരോപിതനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള അതിജീവിതയുടെ പരാതി ഗൗരവമായി എടുക്കേണ്ടതല്ലേ? അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? അംഗത്വ ഫീസ് 205000 രൂപയായി വർധിപ്പിച്ചത് എന്തിനു വേണ്ടി? തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷ്കുമാർ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. സിനിമയിലെ അവസരങ്ങൾ, കൈനീട്ടം എന്നിവ നഷ്ടമാകരുതെന്നു കരുതിയാണ് പലരും മിണ്ടാതിരിക്കുന്നതെന്നും ഈ അവസരം സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ചിലർ ഉപയോഗിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു.