വിരണ്ടോടിയെത്തിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: വാഹനങ്ങൾ ഉപേക്ഷിച്ച് പലരും ഓടിരക്ഷപ്പെട്ടു, ജീവൻ പണയപ്പെടുത്തി കീഴ്പ്പെടുത്തി
Mail This Article
കരുനാഗപ്പള്ളി ∙ വിരണ്ടോടിയെത്തിയ പോത്ത് ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് അര മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 7.30നാണ് ദേശീയപാതയിൽ പുത്തൻതെരുവ് ജംക്‌ഷനിൽ പോത്തിനെ കണ്ടത്.ദേശീയപാതയിലൂടെ തന്നെ പോത്ത് വവ്വാക്കാവ് ഭാഗത്തേക്കു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഓടി.
ഇതോടെ, ദേശീയപാതയിലൂടെ വന്ന വിവിധ വാഹനങ്ങൾ നാനാഭാഗത്തേക്കും ചിന്നിച്ചിതറി. ഇരുചക്രവാഹനങ്ങൾക്കു നേരെ പോത്ത് അക്രമാസക്തമായതോടെ പലരും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.വടക്കുനിന്നു തിരുവനന്തപുരം ഭാഗത്തേക്കു വന്ന സൂപ്പർഫാസ്റ്റ് പോത്തിന്റെ ദേഹത്തു തട്ടിയതോടെ പോത്ത് കൂടുതൽ വിരണ്ട് ദേശീയപാതയിൽ നിലയുറപ്പിച്ചു. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്നു പോലീസുമെത്തി.
ഒടുവിൽ മത്സ്യത്തൊഴിലാളികളായ തഴവാ കടത്തൂർ നവാസ്, സിയാദ് എന്നിവർ ജീവൻ പണയപ്പെടുത്തി പോത്തിനെ നേരിട്ട് സാഹസികമായി കീഴ്പ്പെടുത്തി കയറിട്ടു കെട്ടി നിയന്ത്രണവിധേയമാക്കി. ഇവർക്കു സാരമായ പരിക്കുമേറ്റു. പോത്തിന്റെ ഉടമസ്ഥരായി ആരും എത്തിയിട്ടില്ല. ഏതോ വാഹനത്തിൽ കൊണ്ടു പോയ വഴി, ലോറിയിൽ നിന്നു പോത്ത് റോഡിൽ വീണതാണെന്നും പറയപ്പെടുന്നു.