യാത്രക്കാർക്ക് ഇന്നും ആശ്രയം ടാർപോളിൻ കെട്ടിയ ഷെഡ്
Mail This Article
മടത്തറ∙ ലക്ഷങ്ങൾ മുടക്കി മടത്തറയിൽ ബസ് സ്റ്റാൻഡ് സ്ഥാപിച്ച ചിതറ പഞ്ചായത്ത് യാത്രക്കാർക്ക് കയറി നിൽക്കാൻ സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചില്ല. ടാർപോളിൻ കെട്ടിയ ഷെഡിലാണ് യാത്രക്കാരുടെ കാത്തിരിപ്പ്. ബസുകൾ പാർക്ക് ചെയ്യുന്നതിന് മുന്നിൽ നിർമാണം മുടങ്ങിയ ഷോപ്പിങ് കോംപ്ലക്സിന്റെ തൂണൂകൾക്ക് ഇടയിൽ ടാർപോളിൻ കെട്ടിയ സ്ഥലത്താണ് യാത്രക്കാർക്കുള്ള കസേരകൾ. കൊല്ലം – തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ മടത്തറയിൽ ബസ് സ്റ്റാൻഡ് സ്ഥാപിച്ചത് ചിതറ പഞ്ചായത്താണ്.
വർഷങ്ങൾക്ക് മുൻപ് നിർമാണം തുടങ്ങിയെങ്കിലും ബസ് സ്റ്റാൻഡ് നാല് മാസത്തിന് മുൻപാണ് പ്രവർത്തിച്ചു തുടങ്ങിയത്. ബസ് സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രവും ശുചിമുറികളും നിർമിച്ചെങ്കിലും ഇവ കാടു മൂടി . ചെറിയൊരു കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതാവട്ടെ യാത്രക്കാർക്ക് ഉപയോഗമില്ലാത്ത സ്ഥലത്തും. മഴ പെയ്താൽ ടാർപോളിൻ കെട്ടിയ ഷെഡിലാണ് യാത്രക്കാർ നിൽക്കുന്നത്.