മൃഗസംരക്ഷണത്തിന് ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങൾ വാങ്ങി; പക്ഷേ പ്രവർത്തിപ്പിക്കാൻ ആളില്ല
Mail This Article
കൊല്ലം∙ മൃഗസംരക്ഷണ വകുപ്പ് ലക്ഷങ്ങൾ മുടക്കി അരുമ മൃഗങ്ങളുടെ സംരക്ഷണത്തിനായി വാങ്ങിയ ഉപകരണങ്ങൾ ജീവനക്കാരുടെയും ടെക്നിഷ്യൻമാരുടെയും കുറവും അനാസ്ഥയും മൂലം ഉപയോഗിക്കാൻ കഴിയുന്നില്ല. പലതും തകരാറിലുമായി. കേരളത്തിൽ മൃഗങ്ങളിൽ ഡയാലിസിസ് നടത്തുവാനുള്ള ഉപകരണമുള്ളത് കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിലാണ്. മറ്റിടങ്ങളിൽ യൂണിറ്റ് സ്ഥാപിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഡയാലിസിസ് യൂണിറ്റ് ജില്ലാ ആശുപത്രിയിൽ 2015 ൽ 6 ലക്ഷത്തോളം രൂപ ചെലവാക്കി വാങ്ങിയത്.
ഉദ്ഘാടനം ഗംഭീരമായി നടത്തിയെങ്കിലും യൂണിറ്റ് സ്ഥാപിച്ച് ആദ്യ വർഷം 4 ഡയാലിസിസുകൾ മാത്രമാണ് നടന്നത്. തുടർന്ന് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാർ സ്ഥലം മാറിപ്പോയതിനാലും ടെക്നിഷ്യൻമാർ ഇല്ലാത്തതിനാലും 7 വർഷമായി ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. പാമ്പ് കടിയേറ്റു വരുന്ന മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ഡയാലിസിസ് നടത്തിയാൽ മാത്രമേ സാധിക്കൂ.
വൃക്കകൾ തകരാറിലായ മൃഗങ്ങളുടെ ജീവൻ നിലനിർത്താനും ഡയാലിസിസ് നടത്തണം. ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് പരിശീലനവും ടെക്നിഷ്യൻമാരുടെ സേവനവും ലഭ്യമാക്കിയാൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കാവുന്ന അവസ്ഥയിലാണ്. 7 വർഷം ഉപയോഗിക്കാതിരുന്നതിന്റെ ചെറിയ തകരാറുകൾ മാത്രമേ ഉപകരണത്തിനുള്ളൂ.
രോഗനിർണയം, ശസ്ത്രക്രിയ, പ്രത്യുൽപാദനം, ഗൈനക്കോളജി വിഭാഗങ്ങളെ സഹായിക്കുന്ന വിധം ശരീരത്തിലെ ഓരോ ആന്തരികാവയവങ്ങളുടെയും സ്ഥാനം, വ്യതിയാനം, വലുപ്പം, ആകൃതി, ഘടന, രക്ത ചംക്രമണം, വയറിനുള്ളിലെ മുഴകൾ തുടങ്ങിയവ കാണാനും അവയുടെ ദൃശ്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കുന്ന വിഡിയോ എൻഡോസ്കോപ്പി സംവിധാനത്തിന്റെ ലെൻസുകൾ തകരാറിലാണ്. ഇത് കാരണം കൃത്യമായ രോഗനിർണയം നടത്താൻ സാധിക്കുന്നില്ല.