താമരക്കുടി സഹകരണ ബാങ്കിലെ തട്ടിപ്പ്; പരാതി നൽകി ഒരുവർഷമായിട്ടും ഇഡി അന്വേഷണത്തിന് എത്തിയില്ല
Mail This Article
കൊട്ടാരക്കര∙ താമരക്കുടി സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടും അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയില്ല. വീണ്ടും പരാതിയുമായി താമരക്കുടി സഹകരണബാങ്കിലെ നിക്ഷേപ കൂട്ടായ്മ. പണം നഷ്‌ടമായ നിക്ഷേപകർ ഒരു വർഷം മുൻപാണ് ഇഡിയെ സമീപിച്ചത്. അന്വേഷണം നടത്തി ബാങ്കിൽ നിന്ന് നഷ്ടമായ പണം കണ്ടെടുത്ത് നിക്ഷേപകർക്ക് വിതരണം ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
തൃശൂരിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണത്തിന് തയാറായതോടെയാണ് താമരക്കുടിയിലെ നിക്ഷേപകർ പുതിയ പരാതി നൽകിയത്. സിപിഎം നേതൃത്വത്തിൽ ഭരണം നടത്തിയ ബാങ്കിൽ 13 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. ബാങ്കിൽ നിന്ന് നഷ്ടമായ നിക്ഷേപത്തുകയിൽ 10 കോടിയോളം രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെയും സഹകരണ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ഭരണസമിതി പിരിച്ചു വിട്ടതിനെ തുടർന്ന് ബാങ്കിന്റെ ഭരണം ഇപ്പോൾ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ ആണ് നടത്തുന്നത്. തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടി പണം ഈടാക്കാൻ ഇഡിയുടെ ഇടപെടൽ ഉണ്ടായാൽ ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ.