തീരദേശ ഹൈവേ:കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ അഴീക്കലിൽ തടഞ്ഞു, ശക്തമായ പ്രതിഷേധത്തെ തുടർന്നു ഉദ്യോഗസ്ഥർ മടങ്ങി
Mail This Article
ഓച്ചിറ ∙ തീരദേശ ഹൈവേയ്ക്കു സ്ഥലം എടുക്കുന്നതിനായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ അഴീക്കലിൽ ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടർന്ന കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥർ മടങ്ങി. ഇന്നലെ 12ന് ആലപ്പാട് ഒന്നാം വാർഡ് അഴീക്കൽ - വലിയഴീക്കൽ പാലത്തിനു സമീപമാണ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള സംഘം റോഡിനായി കല്ലിടാൻ എത്തിയത്.
തീരദേശ ഹൈവേയുടെ പൂർണ വിവരങ്ങൾ പ്രസിദ്ധീകരീക്കാതെയും നഷ്ടപരിഹാരത്തെ കുറിച്ചു ജനങ്ങളുടെ ആശങ്കകൾ മാറ്റാതെയും റോഡിനായി കല്ലിടാൻ എത്തിയതിൽ പ്രതിഷേധിച്ച് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി.ഷൈമ, പഞ്ചായത്ത് അംഗങ്ങളായ സി.ബേബി, പ്രേമചന്ദ്രൻ വാലേൽ എന്നിവരുടെ നേതൃത്വത്തിലാണു ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ അളവു പോലും നടത്താതെ തിരിച്ചു പോയി.
സർവേ തടഞ്ഞ് ബിജെപിയും
കരുനാഗപ്പള്ളി ∙ മുൻകൂട്ടി നോട്ടിസ് നൽകാതെയുള്ള തീരദേശ ഹൈവേയുടെ സർവേ ബിജെപി പ്രവർത്തകർ തടഞ്ഞു. ഭൂവുടമകൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാതെയും നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തതയില്ലാതയും സ്ഥാപിച്ച സർവേ കല്ലുകൾ ഒബിസി മോർച്ച കരുനാഗപ്പളളി മണ്ഡലം ജനറൽ സെക്രട്ടറി സജികുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഊരി മാറ്റി. ബിജെപി വികസനത്തിന് എതിരല്ലെന്നും ഭൂമിയുടെ നഷ്ടപരിഹാരത്തെ കുറിച്ചും ഉപജീവനമാർഗം നഷ്ടപ്പെടുന്ന മത്സ്യ ത്തൊഴിലാളികളുടെ പുനരധിവാസത്തെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെ ഏകപക്ഷീയമായി നടത്തുന്ന സർവേ നിർത്തി വയ്ക്കണമെന്നും ബിജെപി ആലപ്പാട് പഞ്ചായത്ത് സമിതി പറഞ്ഞു.