ADVERTISEMENT

പറവൂർ ∙ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു 4 വയസ്സുകാരൻ മരിച്ചു. പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പിൽ സിജീഷ് – രേഷ്മ ദമ്പതികളുടെ ഏകമകൻ അനുപം കൃഷ്ണയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ പുല്ലംകുളം കൈരളി തിയറ്ററിനു സമീപത്തായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മുത്തച്ഛൻ കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻ പറമ്പിൽ പ്രദീപിനു (50) കഴുത്തിലും വയറിനും ഗുരുതരമായ പരുക്കേറ്റു. തോളെല്ലിനു പൊട്ടലുമുണ്ട്. ഭാര്യ രേഖയുടെ (45) കൈയ്ക്കാണു പരുക്ക്. ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 ദിവസം മുൻപു കോട്ടുവള്ളി കൊടവക്കാടുള്ള രേഷ്മയുടെ വീട്ടിൽ നിൽക്കാൻ പോയതാണ് അനുപം കൃഷ്ണ. 

തിരികെ പുത്തൻവേലിക്കരയിലെ വീട്ടിൽ എത്തിക്കുന്നതിനാണു പ്രദീപും രേഖയും പേരക്കുട്ടിയുമായി സ്കൂട്ടറിൽ സഞ്ചരിച്ചത്. മരത്തിന്റെ അടിയിൽപെട്ട ഇവരെ നാട്ടുകാരാണു പുറത്തെടുത്തത്. അബോധാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പുറമേ പരുക്കുകൾ അധികമില്ലാത്തതിനാൽ ആന്തരികക്ഷതങ്ങളാകാം മരണകാരണമെന്നാണു നിഗമനം. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകും. സംസ്കാരം ഇന്ന് ഒരുമണിക്ക് വീട്ടുവളപ്പി‍ൽ. പിഡബ്ല്യുഡി റോഡിന് അരികിൽ നിന്ന മരമാണ് ഒടിഞ്ഞു വീണത്. ഇതിന്റെ അടിഭാഗം പൊള്ളയായിരുന്നു. മരത്തിന്റെ ചുവട്ടിൽ ചവറു കൂട്ടിയിട്ടു കത്തിക്കാറുണ്ട്. മരം  പരിശോധിച്ചു കൃത്യസമയത്തു മുറിച്ചു നീക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com