തടി ഡിപ്പോയുടെ സ്ഥലം വിട്ടുകിട്ടാൻ പകരം ഭൂമി നൽകാമെന്ന് പഞ്ചായത്ത്
Mail This Article
പത്തനാപുരം∙ സർക്കാർ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച ടൗൺ സെൻട്രലിലെ തടി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിട്ടു കിട്ടാനായി പകരം ഭൂമി നൽകാൻ തയാറാണെന്ന് പഞ്ചായത്ത് ഭരണ സമിതി. തടി ഡിപ്പോയുടെ 13 ഏക്കർ വിട്ടു കിട്ടുന്നതിനു പകരമായി മൂന്നിരട്ടി ഭൂമി വരെ വാങ്ങി നൽകാമെന്ന നിലപാടിലാണ് പഞ്ചായത്ത്. പത്തനാപുരത്തേക്ക് എത്തുന്ന ഓഫിസുകൾ സ്ഥാപിക്കുന്നതിനും മറ്റും ഭൂമിയില്ലാതെ വലയുമ്പോഴാണ് വനം വകുപ്പ് തടി ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചത്.
ഈ ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി കെഎസ്ആർടിസി ഡിപ്പോയ്ക്ക് വിട്ടു നൽകണമെന്നും സിവിൽ സ്റ്റേഷൻ ഉൾപ്പെടെ പത്തനാപുരത്തേക്ക് അനുവദിക്കുന്ന ഓഫിസുകൾക്ക് ഇവിടെ കെട്ടിട സമുച്ചയം നിർമിക്കണമെന്നും ആവശ്യമുയരുന്നതിനിടെയാണ് തടി ഡിപ്പോയുടെ സ്ഥലം വനം വകുപ്പ് സംരക്ഷിത ഭൂമിയായി പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ 10 വർഷമായി ഇതിന്റെ നടപടികൾ പുരോഗമിക്കുകയായിരുന്നെന്നും ജനപ്രതിനിധികൾ വേണ്ട രീതിയിൽ ഇടപെടാത്തതു മൂലമാണ് സംരക്ഷിത ഭൂമിയായി പ്രഖ്യാപിച്ചതിനു കാരണമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.
റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരികെ ലഭിക്കാൻ കടമ്പകളേറെയാണ്. ഈ ഭൂമിക്കു പകരം മൂന്നിരട്ടി ഭൂമി മറ്റെവിടെയെങ്കിലും നൽകിയാൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ വനം സംരക്ഷിത പട്ടികയിൽ നിന്ന് ഒഴിവാക്കി കിട്ടും. ഈ അവസരം ഉപയോഗിക്കാൻ തയാറാണെന്നും സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.ഈ സ്ഥലത്തോട് ചേർന്നുള്ള കെഎസ്ആർടിസി ഡിപ്പോയ്ക്ക് ഒരേക്കർ നൽകാമെന്ന് നേരത്തെ വനം വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയ തർക്കങ്ങളും ശക്തമായ ഇടപെടൽ ഇല്ലാത്തതും മൂലം അതും നടന്നില്ല.