ഗാബിയൻ സംരക്ഷണഭിത്തി തകർന്നിട്ട് ഒന്നര മാസം; പുനർനിർമാണത്തിന് രൂപരേഖ ആയില്ല
Mail This Article
പുനലൂർ ∙ മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന ഹൈവേയിൽ നെല്ലിപ്പള്ളിയിൽ പെട്രോൾ പമ്പിന് സമീപം 40 മീറ്ററോളം ദൂരത്തിൽ ഗാബിയൻ സംരക്ഷണഭിത്തി തകർന്ന് ഒന്നര മാസമായിട്ടും പുനർനിർമിക്കുന്നതിന് രൂപരേഖ തയാറായില്ല. കരാറുകാർ സ്വന്തം ചെലവിൽ പുതിയ ഡിസൈൻ പ്രകാരം ഭിത്തി പുനർനിർമിക്കാൻ പുനലൂരിൽ കഴിഞ്ഞ മാസം 4ന് ചേർന്ന കെഎസ്ടിപി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നിർദേശം നൽകിയിരുന്നു.
ഭിത്തി നേരത്തെ രൂപകൽപന ചെയ്ത ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസിയും ലോഹവല വിതരണം ചെയ്ത ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനവുമാണ് ഡിസൈൻ തയാറാക്കുന്നത്. ഈ മാസം ഡിസൈൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഡിസൈൻ പൂർത്തിയായ ശേഷമേ ഇവിടെ ഗാബിയൻ രീതിയിൽ ഭിത്തി പുനർനിർമിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകൂ. രണ്ടു സ്ഥാപനങ്ങളും തയാറാക്കുന്ന ഡിസൈൻ കേരള സംസ്ഥാന ഗതാഗത പദ്ധതി (കെഎസ്ടിപി) അധികൃതർ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.ഗാബിയൻ ഭിത്തിയാണ് പുനർനിർമിക്കുന്നതെങ്കിൽ ആറ്റിലെ ഒഴുക്കിന്റെ ശക്തിയും ആഘാതവും കുറയ്ക്കുന്നതിനായി പുലിമുട്ടു മാതൃകയിൽ ‘ഏപ്രൺ’ സംരക്ഷണം ഒരുക്കും. പുഴയുടെ അടിത്തട്ടിൽ മൂന്നര മീറ്റർ താഴ്ചയിൽ പാറകണ്ടെത്തിയ സാഹചര്യത്തിൽ കോൺക്രീറ്റ് ഭിത്തിക്കും സാധ്യതയുണ്ട്.
ഭിത്തി തകർന്ന ഭാഗത്തെ ഇളകിയ കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ ഒരുമാസമായി തുടരുകയാണ്.നേരത്തെ ഉണ്ടായിരുന്ന 10 മീറ്ററിനെക്കാൾ രണ്ട് മീറ്ററോളം ഉയരം ഭിത്തിക്ക് കൂടാനും സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കാലവർഷത്തിലും തുലാവർഷത്തിലും പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ 3 ഷട്ടറുകളും ഉയർത്തി കൂടുതൽ വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കാറുണ്ട്. ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം തുടങ്ങിയെ സാഹചര്യങ്ങളും നേരിടാൻ തക്കവണ്ണം പര്യാപ്തമായ നിർമാണ രീതിയായിരിക്കും പുതിയ ഡിസൈനിൽ ഉണ്ടാവുക.