തെരുവുനായയുടെ കടിയേറ്റ് വാക്സീൻ സ്വീകരിച്ച കുട്ടി ഗുരുതരാവസ്ഥയിൽ; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Mail This Article
ശാസ്താംകോട്ട ∙ സ്കൂളിൽ നിന്നു വരുന്നതിനിടെ തെരുവുനായ ആക്രമിച്ച സ്കൂൾ വിദ്യാർഥിനി പ്രതിരോധ വാക്സീൻ പൂർത്തീകരിച്ച ശേഷം ഗുരുതരാവസ്ഥയിലായതോടെ ചികിത്സ തേടി. 2 മാസം മുൻപ് റോഡിലൂടെ വരുമ്പോഴാണ് പോരുവഴി സ്വദേശിയായ 10 വയസ്സുകാരിയെ നായ ആക്രമിച്ചത്. തുടർന്നു പേവിഷ ബാധയ്ക്കെതിരെ 4 ഡോസ് പ്രതിരോധ വാക്സീന്‍ സ്വീകരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെണ്‍കുട്ടി ബോധരഹിതയായി വീണ ശേഷം വായിലൂടെ നുരയും പതയും വന്നു.
ആശങ്കയിലായ കുടുംബം ഉടൻ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. മാസങ്ങൾക്കു മുൻപു പോരുവഴി നടുവിലേമുറിയിൽ പേവിഷ ബാധയേറ്റ് വിദ്യാർഥി മരിച്ചതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. എന്നാൽ കുട്ടിക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മറ്റ് അസുഖങ്ങള്‍ ആകാമെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും അധികൃതർ പറഞ്ഞു.