ശമ്പള കുടിശിക നൽകിയില്ല; ട്രാവൽസ് ഉടമയെ ഓഫിസിൽ കയറി ക്രൂരമായി മർദിച്ച തൊഴിലാളി പിടിയിൽ
Mail This Article
കൊല്ലം ∙ ശമ്പള കുടിശിക നൽകിയില്ല; ട്രാവൽസ് ഉടമയെ ഓഫിസിൽ കയറി ക്രൂരമായി മർദിച്ച തൊഴിലാളി പിടിയിൽ. പെരിനാട് കുഴിയം തെക്ക് ആശാരിമുക്കിനു സമീപം ചെമ്മക്കാട് എൻജി വീട്ടിൽ സിബിൻ ലാൽ (30) ആണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. സിബിൻ ലാലിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ള 3 പേരും സംഭവത്തിൽ പങ്കാളികളാണ്.
കഴിഞ്ഞ 18നു രാത്രി 8.30നു ഡീസന്റ് മുക്കിലെ ട്രാവൽസ് ഓഫിസിൽ എത്തിയ പ്രതികൾ ഉടമ പേരൂർ ടികെഎംസി സ്വദേശി ശരത്തിനെ മർദിക്കുകയായിരുന്നു. ശരത്തിനെ അടിച്ചു വീഴ്ത്തിയശേഷം ബിയർ കുപ്പി പൊട്ടിച്ചു ദേഹത്തു മുറിവേൽപ്പിക്കുകയും ഓഫിസ് തല്ലി തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.സ്വാതി, ജയൻ കെ.സക്കറിയ, എഎസ്ഐമാരായ സി.സന്തോഷ് കുമാർ, ആർ.പ്രകാശ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.