അഴുക്കുചാലായി കിളികൊല്ലൂർ തോട്
Mail This Article
കൊല്ലം ∙ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് കിളികൊല്ലൂർ – കോയിക്കൽ തോടിനോട് ചോദിച്ചാൽ മാലിന്യം തള്ളൽ ഇല്ലാതെ ഒരു ദിവസമെങ്കിലും ഒഴുകിയാൽ മതിയെന്നാവും മറുപടി. ഇന്ന് അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ തള്ളൽ കേന്ദ്രമായി തോട് മാറിക്കഴിഞ്ഞു. നഗരസഭയുടെ പാൽക്കുളങ്ങര ഡിവിഷനിലൂടെ കടന്നു പോകുന്ന തോടിന് 17 കിലോമീറ്റർ നീളവും രണ്ടു മുതൽ 20 മീറ്റർ വരെ വീതിയുമുണ്ട്. നഗരത്തിൽ നിന്നുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ് ഇരുകരകളിലുമുള്ള നൂറോളം കുടുംബങ്ങൾ.
പാലത്തിന് മറുകരയിലുള്ള പ്രദേശങ്ങളിൽ നിന്ന് അറവുശാല മാലിന്യങ്ങളും വീടുകളിലെ മാലിന്യങ്ങളും ചാക്കിൽ കെട്ടി തോട്ടിൽ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി വാഹനങ്ങളിലെത്തി പാലത്തിൽ നിന്നാണ് മാലിന്യം വെള്ളത്തിലേക്ക് തള്ളുകയാണെന്ന് ഇവർ പറയുന്നു. ഒഴുക്ക് നിലച്ചതിനാൽ ദുർഗന്ധവും കൊതുക് ശല്യവും വർധിച്ചുവരികയാണെന്ന് ഇവർ പറയുന്നു.ഇളമ്പള്ളൂർ പഞ്ചായത്തിലെ പുനുക്കന്നൂർ ചിറയിൽ നിന്ന് നീർച്ചാലായി തുടങ്ങി കൊറ്റങ്കര, തൃക്കോവിൽവട്ടം, പഞ്ചായത്തുകൾ പിന്നിട്ട് കൊല്ലം നഗരത്തിലൂടെ അഷ്ടമുടി കായലിൽ എത്തുന്നതാണ് കിളികൊല്ലൂർ തോട്.
മഴ പെയ്താൽ തോട്ടിലെ മാലിന്യങ്ങൾ ഒഴുകി പോകുമെങ്കിലും ഇവ ചെല്ലുന്നത് അഷ്ടമുടി കായലിലേക്കാണ്. മാലിന്യ പ്രശ്നം അധികൃതരെ അറിയിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. കിളികൊല്ലൂർ തോട് നവീകരണത്തിനായി പദ്ധതി രൂപീകരിക്കുന്നുണ്ടെന്ന പതിവു മറുപടി മാത്രമാണ് അധികൃതരുടേത്. എന്നാൽ എന്ന് പദ്ധതി നിലവിൽ വരും എന്നതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.