ADVERTISEMENT

കൊല്ലം ∙  സംസ്ഥാന സർക്കാരിന്റെ  മത്സ്യനയം പരിഷ്കരിക്കുന്നതിനെക്കുറിച്ചു പഠിച്ചു 4 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം സർക്കാരിന്റെ മെല്ലെപ്പോക്കു മൂലം പാഴായി. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി നിർദേശിച്ച സബ് ഗ്രൂപ്പുകൾ രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കിയത് ഒരു വർഷത്തോളം കഴിഞ്ഞ്. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി 5324.29 കോടിയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതു വൻ രാഷ്ട്രീയ വിവാദമായിരുന്നു. 2019 ൽ പ്രഖ്യാപിച്ച സർക്കാർ നയത്തിലെ ചില വ്യവസ്ഥകൾ ആഴക്കടൽ മത്സ്യബന്ധനത്തിനു വൻകിട കുത്തക കമ്പനികൾക്ക് അനുമതി നൽകാൻ ഉതകുന്നതാണെന്നായിരുന്നു മുഖ്യആരോപണം.  

തുടർന്നാണു മത്സ്യനയത്തിൽ ഏതെങ്കിലും ഭാഗം ഒഴിവാക്കേണ്ടതോ കൂട്ടിച്ചേർക്കേണ്ടതോ ഉണ്ടോയെന്നു പഠിക്കാൻ വിദഗ്ധ സമിതിയെ കഴിഞ്ഞ വർഷം ജൂണിൽ സർക്കാർ നിയോഗിച്ചത്. 

സമിതിയുടെ ആദ്യയോഗം കഴിഞ്ഞ ജനുവരിയിൽ ചേർന്നു. സമുദ്ര, ഉൾനാടൻ മത്സ്യബന്ധനം, സംസ്കരണം, സാമൂഹിക– സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സബ്ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ സബ്ഗ്രൂപ്പുകൾ രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കിയത് ഇക്കഴിഞ്ഞ മേയിലാണ്. പ്രാരംഭ നടപടിയായി വിദഗ്ധ സമിതിയുടെയും സബ് ഗ്രൂപ്പുകളുടെയും യോഗം ചേർന്നത് ഇക്കഴിഞ്ഞ 17 നും.

ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് ചെയർമാനും അഡീഷനൽ ഫിഷറീസ് ഡയറക്ടറും മത്സ്യഫെഡ് എംഡിയുമായ ഡോ.ദിനേശൻ ചെറുവാട്ട് കൺവീനറും ഫിഷറീസ് അഡീഷനൽ ഡയറക്ടർ എൻ.എസ്.ശ്രീലു കോ- കൺവീനറും ഫിഷറീസ് മുൻ സ്പെഷൽ ഓഫിസർ പി.സഹദേവൻ, ജോയിന്റ് ഡയറക്ടർമാരായ സ്മിത ആർ.നായർ, എം.എസ്.സാജു, ഇഗ്നേഷ്യസ് മൺറോ എന്നിവരും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ, മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായ സമിതിയെയാണു  നയം പുനഃപരിശോധിക്കാൻ ഏൽപിച്ചത്. 

വിവിധ സബ് ഗ്രൂപ്പുകൾ രൂപീകരിച്ചു സർക്കാർ ഉത്തരവായിട്ടുണ്ട്. സബ് ഗ്രൂപ്പ് അംഗങ്ങളുടെയും വിദഗ്ധ സമിതിയുടെയും യോഗം കഴിഞ്ഞ 17 നു ചേർന്നു. അടുത്ത മാസം ഒടുവിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാവുമെന്നാണു പ്രതീക്ഷ.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com