ADVERTISEMENT

കൊല്ലം∙ ഇന്ന് ടൂറിസം ദിനം. കോവിഡ് വിലക്കുകളുടെ 2 വർഷത്തിനു ശേഷം ടൂറിസം കേന്ദ്രങ്ങൾ പൂർണമായി തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ. ഈ വർഷം ജൂൺ വരെ 197350 ആഭ്യന്തര ടൂറിസ്റ്റുകളാണ് ജില്ലയിൽ എത്തിയത്. 2021 ൽ ആകെ 79865 പേർ മാത്രമായിരുന്നു സന്ദർശകർ. 

 വികസനം എത്താത്ത പരവൂർ തെക്കുംഭാഗം– കാപ്പിൽ ബീച്ച്.
വികസനം എത്താത്ത പരവൂർ തെക്കുംഭാഗം– കാപ്പിൽ ബീച്ച്.

140 വിദേശ ടൂറിസ്റ്റുകളും ഈ വർഷം എത്തി. തണുപ്പ് കാല സീസണിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.ടൂറിസം കേന്ദ്രങ്ങൾ സജീവമാകുന്നതിനോടൊപ്പം തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ പലതും നടപ്പിലായിട്ടില്ലെന്നും അസൗകര്യങ്ങൾ പരിഹരിക്കണമെന്നും ജനങ്ങൾ പറയുന്നു. ജില്ലയിലെ ചില പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകൾ ഇങ്ങനെ.

 തെന്മല ഇക്കോടൂറിസം അഡ്വഞ്ചർ സോണിലെ വാട്ടർ റോളർ.
തെന്മല ഇക്കോടൂറിസം അഡ്വഞ്ചർ സോണിലെ വാട്ടർ റോളർ.

മൺറോത്തുരുത്ത്

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൺറോത്തുരുത്തിൽ ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പക്ഷേ, കായൽ ഭംഗി കാണാൻ സർക്കാർ സംവിധാനത്തിലുള്ള ഒരു വള്ളം പോലുമില്ല. ഡിടിപിസിയുടെ ഇൻഫർമേഷൻ സെന്ററിൽ 3 വള്ളങ്ങൾ ഉണ്ടെങ്കിലും പ്രദേശവാസികളുടെ വള്ളങ്ങളാണ് ടൂറിസ്റ്റുകൾക്ക് ആശ്രയം. ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്.പ്രധാന ആകർഷണങ്ങളായ മൺറോ മ്യൂസിയം, വേടൻച്ചാടിമല, പള്ളിയാർ തുരുത്ത്, കാക്ക തുരുത്ത് തുടങ്ങിയിടത്ത് ശുചിമുറികൾ ഒന്നു പോലുമില്ല. എസ് വളവിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്.

പ്രധാന ആകർഷണങ്ങളിൽ ഒന്നായ പെരുങ്ങാലം തുരുത്തിലേക്ക് പോകാൻ റോഡില്ല. മറ്റ് തുരുത്തുമായി പെരുങ്ങാലത്തിനെ ബന്ധിപ്പിച്ചിരുന്ന കൊന്നയിൽ പാലം 1992 ലെ പ്രളയത്തിൽ തകർന്നതാണ്. ഓരോ തവണ പരാതി നൽകുമ്പോഴും പല വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥരുടെ സന്ദർശനം മാത്രം നടക്കും. 

സുന്ദരതീരം, സൗകര്യങ്ങളില്ലാതെ

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണെങ്കിലും ശാസ്താംകോട്ട തടാകതീരത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മനോഹരമായ തടാകവും ക്ഷേത്രവും വാനരന്മാരെയും ഉൾപ്പെടെ കാണാനെത്തുന്നവർ ഏറെയാണ്. എന്നാൽ സുരക്ഷിതമായ നടപ്പാത പോലും തടാകതീരത്ത് ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കായൽഭംഗി ആസ്വദിക്കാനെത്തിയ പൊലീസ് ഇൻസ്പെക്ടറെയും കുടുംബത്തെയും തെരുവുനായ ആക്രമിച്ചതും ഈയിടെ.

തെക്കുംഭാഗംകാപ്പിൽ ബീച്ച്

കൊല്ലം- തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ബീച്ചാണിത്. കടലിനെയും കായലിനെയും വേർതിരിക്കുന്ന മണൽ പരപ്പും ചുറ്റുമുള്ള പച്ചപ്പും കാണാൻ വിദേശികൾ അടക്കം എത്തുന്ന ഇവിടെ സുരക്ഷാ ക്രമീകരണങ്ങളോ ലൈഫ് ഗാർഡുകളുടെ സേവനമോ ഇല്ല. ബീച്ചിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. 

പാലരുവി

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുകയാണ് പാലരുവി. ദേശീയപാതയ്ക്ക് സമീപത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും പാലരുവി ഇക്കോടൂറിസത്തിന്റെ ബസുകളിലാണ് സഞ്ചാരികളെ ജലപാതത്തിലേക്ക് എത്തിക്കുന്നത്. 4 ബസുകൾ ഇവിടെ ഉണ്ടെങ്കിലും നിലവിൽ ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ളതെല്ലാം കട്ടപ്പുറത്താണ്. 

തെന്മല ഇക്കോ ടൂറിസം

ബജറ്റിൽ പല തവണ തുക അനുവദിച്ചിട്ടും വേണ്ടത്ര വികസനങ്ങൾ ഇന്നും തെന്മലയിൽ എത്തിയിട്ടില്ല. ലൈറ്റ് ആൻഡ് സൗണ്ട്സ് ഷോ മാത്രമാണ് അടുത്തകാലത്ത് വന്ന പുതിയ പദ്ധതികളിൽ ഒന്ന്. സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടത്ര പ്രചാരം നൽകുന്നില്ലെന്നാണ് ആരോപണം. റൈഡുകളെല്ലാം അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

പുനലൂർ തൂക്കുപാലം

പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലത്തിൽ തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം.  തൂക്കുപാലത്തിന് ഇരുവശവും ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ തൂക്കുപാലങ്ങളെക്കുറിച്ചുള്ള ദൃശ്യ ആവിഷ്കാരം പ്രദർശിപ്പിക്കുമെന്നും മറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തുമെന്നും പറഞ്ഞത് 12 വർഷം മുൻപാണ്.

ശക്തമായ ആവശ്യത്തെ തുടർന്ന് പാലത്തിലെ ഉരുക്ക് ചങ്ങലകൾക്ക് സമീപം ലോഹ വലകൾ നിർമിച്ച് കുട്ടികൾ അപകടത്തിൽ പെടാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയത് 4 വർഷം മുൻപ്. മറ്റ് വാഗ്ദാനങ്ങൾ നടപ്പായിട്ടില്ല.

മീൻപിടിപാറ 

പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹരമായ നീരൊഴുക്കും പ്രകൃതി രമണീയതയുമാണ് മീൻപിടിപാറയുടെ സവിശേഷത. മീൻപിടിപാറയോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന മറ്റൊരു പ്രദേശം ഉണ്ട്. മയിലാടുംപാറ എന്നാണ് പേര്. ഇരു സ്ഥലങ്ങളും ബന്ധിപ്പിച്ച് 12 അടി വീതിയിൽ പാത ഉണ്ടെങ്കിലും കാട് കയറി നശിക്കുകയാണ്. ഇരു സ്ഥലങ്ങളെയും ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കുടുക്കത്തുപാറ ഇക്കോ ടൂറിസം 

ദൂരെ നിന്നെത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണത്തിനോ സുരക്ഷിത താമസത്തിനോ സൗകര്യം ഇല്ല. പ്രാദേശിക സഞ്ചാരികളെ ആകർഷിക്കുന്ന ഓലിയരുക് വെള്ളച്ചാട്ടത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതാണു പ്രശ്നം. കൈവരികളും   മഴക്കാലത്തു സുരക്ഷിതമായി നിൽക്കാനുള്ള ഇടവും ഇല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com