മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ 5 പേർ അറസ്റ്റിൽ
Mail This Article
കരുനാഗപ്പള്ളി ∙ മുക്കുപണ്ടം പണയംവച്ചു പണം തട്ടുന്ന സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയം വച്ചു വള്ളിക്കാവിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു പണം തട്ടിയ സംഘമാണു കരുനാഗപ്പള്ളി പൊലീസിന്റെ അന്വേഷണത്തിൽ വലയിലായത്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടിൽ കപ്യാർകുന്നേൽ സുനീഷ് (28), ഇടുക്കി മണിയാർകുടി പടിഞ്ഞാറെക്കര വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയിൽ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താലത്ത് മുതുവനാസ് വീട്ടിൽ വിനോദ് (46) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. നിഷാദ് കുലശേഖരപുരത്തു വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാടു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പു നടത്തുന്നത്. ഇതിനായി വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിക്കുന്നത്.