ADVERTISEMENT

അപൂർവ ധാതുസമ്പത്തു കൈകാര്യം ചെയ്യുന്ന ചവറ കെഎംഎംഎലിൽ ‘രാസപ്രക്രിയ’കൾ ധാരാളം അരങ്ങേറുന്നുണ്ട്. കെമിക്കൽ എൻജിനീയറിങ്ങും മെക്കാനിക്കൽ എൻജിനീയറിങ്ങും പ്രൊഡക്‌ഷൻ എൻജിനീയറിങ്ങും ഇലക്ട്രിക്കൽ എൻജിനീയറിങ്ങുമൊക്കെയാണു പ്രധാന വിഭാഗങ്ങളെങ്കിലും സിവിൽ എൻജിനീയറിങ് വർക്കുകളോടു താൽപര്യമുള്ള ഒരു വലിയ വിഭാഗം തന്നെ ഇവിടെയുണ്ട്.

കെഎംഎംഎലിലെ യൂട്ടിലിറ്റി ഡിപ്പാർട്ടുമെന്റിനു കീഴിലുള്ള ക്ലാരിഫയർ ടാങ്കിന്റെ കോൺക്രീറ്റിനു ശേഷമുള്ള അവസ്ഥ

കടലിൽ കല്ലിടുന്നുവെന്നു പറഞ്ഞു കോടികൾ ഇഷ്ടക്കാർക്കായി ഒഴുക്കിക്കളയും, റോഡിനു മുകളിൽ കൂടി റോഡ് നിർമിച്ചു പണമെഴുതും, ബെനാമി കരാറുകാരുടെ പേരിൽ കരാറുകൾ നൽകി കമ്മിഷൻ തട്ടും... അങ്ങനെ സിവിൽ വർക്കുകളുടെ ഉത്സവകാലമാണു കെഎംഎംഎലിൽ ഇപ്പോൾ.  സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാക്കുന്ന വിധത്തിലാണു കരാർ പണികൾ ഇവിടെ അരങ്ങേറുന്നത്. കരാർ നൽകുന്നതിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം ഇവിടെ കാറ്റിൽ പറക്കും.

കെഎംഎംഎലിനുള്ളിലെ റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് ഇഷ്ടികകൾ പാകിയെങ്കിലും വൈകാതെ അതു താഴ്ന്നുപോയി. അവ ഇളക്കിമാറ്റി പിന്നീട് അവിടം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. ആരോരുമറിയാതെ ഇഷ്ടികകൾ പിന്നാലെ നീക്കം ചെയ്യുകയും ചെയ്തു.

5 ലക്ഷത്തിനുമേലുള്ള എല്ലാ കരാറുകൾക്കും ടെൻഡർ വിളിക്കണമെന്ന വ്യവസ്ഥ കെഎംഎംഎലിനു പലപ്പോഴും ബാധകമല്ല. ഓരോ സിവിൽ വർക്കിനും വർക്ക് ഓർഡർ നൽകുമ്പോൾ അതിൽ എൻക്വയറി നമ്പർ എന്ന കോളമുണ്ടാകും. അതിൽ ഏതു വിഭാഗത്തിലേക്കുള്ള വർക്കാണെന്നും അത് അംഗീകരിച്ച നമ്പറുമൊക്കെ ഉണ്ടാകും. എന്നാൽ പല  ഓർഡറുകളിലും പകരം ‘അപ്രൂവൽ നോട്ട്’ എന്നാകും എഴുതിയിട്ടുണ്ടാകുക. ടെൻഡർ നടപടികൾ പാലിക്കാതെ നേരിട്ടു കരാർ കൊടുക്കുന്നതിനുള്ള ഓമനപ്പേരാണത്രേ ഇത്.

കടൽ പോലും അറിയാതെ കല്ലിടും !

സംസ്ഥാന വിജിലൻസിന്റെയോ സിബിഐയുടെയോ ഒരു ‘എക്സ്റ്റൻഷൻ കൗണ്ടർ’  കെഎംഎംഎലിൽ തുറന്നാൽ  ഉദ്യോഗസ്ഥർക്കു ശ്വാസം വിടാൻ സമയം കിട്ടില്ല. അത്രയേറെ അന്വേഷിക്കാനുണ്ട് ഇവിടെ. കഴിഞ്ഞയാഴ്ചയും വിജിലൻസ് സംഘം ഇവിടെ  വന്നു കുറെ ഫയലുകൾ പരിശോധിച്ചു. തൃപ്തി വരാതെ കുറെ ഫയലുകൾ കൊണ്ടുപോയി. പക്ഷേ അന്വേഷണം എന്തായെന്നു പിന്നീട് പുറംലോകം അറിയാറില്ല. രാഷ്ട്രീയ സ്വാധീനം മൂലം എല്ലാ അന്വേഷണങ്ങളും തകിടം മറിയും.

പൊന്മന, കോവിൽത്തോട്ടം ൈമനിങ് ഏരിയകളിലും  മിനറൽ സെപ്പറേഷൻ യൂണിറ്റിനോടു ചേർന്നും കടൽഭിത്തി നിർമിക്കുന്നതിനു കരാർ നൽകിയതിലെ തട്ടിപ്പു തന്നെ വലിയ ഉദാഹരണം. മൂന്നിടത്തേക്കും 4000 ടൺ വീതം പാറ ഇറക്കാനായിരുന്നു കരാർ. കരാർ കിട്ടിയതാകട്ടെ കമ്പനിയുടെ മൈനിങ് സൈറ്റിലെ  സ്ഥിരം കരാറുകാരന്. ടണ്ണിനു 1268 രൂപ നിരക്കിൽ 12000 ടൺ പാറ ഇറക്കാൻ ആകെ തുക ജിഎസ്ടിയും മറ്റും ചേർത്ത് 1.79 കോടി രൂപ. കൃത്യമായി പറഞ്ഞാൽ 1,79,54,880 രൂപ. കഴിഞ്ഞ വർഷം ജൂണിൽ വർക്ക് ഓർഡർ കൊടുക്കുമ്പോൾ 6 മാസത്തിനകം പാറ ഇറക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ  കാലാവധി കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ആകെ ഇറക്കാൻ കഴിഞ്ഞത് 428 ടൺ മാത്രമാണെന്ന് ഇതുസംബന്ധിച്ചു വിജിലൻസിനു പരാതി നൽകിയയാൾക്കു  കമ്പനി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

ഇപ്പോൾ കൂടിയാൽ 1000 ടൺ ഇറക്കിക്കാണും. ഈ ഒറ്റക്കാരണം കൊണ്ടു കരാർ റദ്ദാക്കേണ്ടതിനു പകരം അതേ കരാറുകാരനു തന്നെ കരാർ നീട്ടിക്കൊടുക്കാൻ ഉദ്യോഗസ്ഥർ മിടുക്കു കാട്ടി! പർച്ചേസ് ഓർഡറിൽ  നിർദേശിച്ച അളവിലുള്ള പാറയല്ല ഇറക്കിയതെന്നാണു വിജിലൻസിനു ലഭിച്ച പരാതിയിൽ. ഇടപാടിനു പിന്നിൽ വൻതുക എംഎസ് യൂണിറ്റിലെ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കു കമ്മിഷനായി പോയെന്നു വ്യക്തം. ഉദ്യോഗസ്ഥരുടെ ബെനാമിയാണ് ഈ കരാർ സ്ഥാപനം എന്ന ആരോപണവും നിലനിൽക്കുന്നു. തട്ടിപ്പുകളുടെ പരമ്പര തന്നെ നിത്യേന അരങ്ങേറുന്ന  സ്ഥാപനത്തെ കറവപ്പശുവായി ഭരണ– രാഷ്ട്രീയ നേതൃത്വങ്ങൾ കാണുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും. അതേക്കുറിച്ചു നാളെ..

ടിപ്പർ ഡ്രൈവറും കരാറുകാരൻ

കരാറടിസ്ഥാനത്തിൽ വാടകയ്ക്കെടുത്തിരിക്കുന്ന ടിപ്പർ ലോറിയുടെ ഡ്രൈവറുടെ പേരിൽ വരെ കരാർ നൽകിയ കഥയുണ്ട്. കമ്പനി അയൽവാസിയും പന്മന സ്വദേശിയുമായ ആൾക്ക് എണ്ണിയാലൊടുങ്ങാത്ത കരാറുകൾ നൽകിയിട്ടുണ്ട്.  ബ്രിക്ക് മേക്കിങ് യാഡ് നവീകരണം, ഫയൽ ഹൈഡ്രന്റുകളുടെ ചുറ്റും കോൺക്രീറ്റ് ചെയ്യൽ, ഓട നിർമാണം, അലുമിനിയം ഫാബ്രിക്കേഷൻ തുടങ്ങി പെയിന്റിങ് ജോലി വരെ ഇദ്ദേഹത്തിനു നൽകിയിട്ടുണ്ട്. എല്ലാ ജോലിയും ഏറ്റെടുത്തു നടത്തുന്ന ഇയാളുടെ സ്ഥാപനത്തിനു പക്ഷേ പേരില്ല.  വീട്ടുപേരിലാണു കമ്പനി വർക്ക് ഓർഡർ നൽകിയിട്ടുള്ളത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനിയായ കരാറുകാരിയുടെ പേരിലും  റോഡ് നിർമാണത്തിനു കരാർ നൽകിയിട്ടുണ്ട്.

പക്ഷേ റോഡുപണി നടത്തുന്നത് കെഎംഎംഎലിൽ തന്നെയുള്ള പെറ്റി കോ‍ൺട്രാക്ടറാണ്. കരാറെടുത്ത സ്ത്രീ കമ്പനിയിലേക്കു വന്നിട്ടുപോലുമില്ലത്രേ. ഉന്നത ഉദ്യോഗസ്ഥർ ഇങ്ങനെ പല ബെനാമികളെയും തീറ്റിപ്പോറ്റുന്നുണ്ടെന്നു ജീവനക്കാർ രഹസ്യമായി സമ്മതിക്കുന്നു. ഇഷ്ടക്കാരെ വർക്കുകൾ ഏൽപിക്കുന്നതിന്റെ പേരിൽ വൻതുക കമ്മിഷനായി മറിയും. കോടികളുടെ കരാർ പണികൾ വീതിച്ചെടുക്കാൻ കരാറുകാരുടെ തന്ത്രങ്ങൾക്കും കെഎംഎംഎൽ വേദിയാണ്. കരാറുകൾ ഓരോരുത്തർക്കും തുല്യമായി കിട്ടാൻ ടെൻഡർ തുക ആലോചിച്ചു തീരുമാനിച്ചു ക്വോട്ട് ചെയ്യുന്ന രീതിയാണത്രേ. 2021–22 സാമ്പത്തിക വർഷം 7.5 കോടി രൂപയുടെ പണികൾക്കാണു കരാർ കൊടുത്തത്.  2022–23 വർഷം ഇതുവരെ 2 കോടിയോളം രൂപയുടെ പണികൾ നൽകിക്കഴിഞ്ഞു.

കോവിഡും കൊയ്ത്തുകാലം

കോവിഡ് ബാധിതരെ ചികിത്സിക്കാൻ നാലരക്കോടിയോളം രൂപ െചലവാക്കി  കെഎംഎംഎലിന്റെ നേതൃത്വത്തിൽ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ നിർമിച്ചതിലെ ക്രമക്കേടുകൾ നേരത്തേ പുറത്തുവന്നതാണ്.  സുരക്ഷാ,ആരോഗ്യ മാനദണ്ഡങ്ങളൊന്നും  പാലിച്ചിട്ടില്ലെന്നു പിഡബ്ല്യുഡി റിപ്പോർട്ട് ചെയ്തതോടെയാണു തട്ടിപ്പു പുറത്തായത്.  ഒരു കോവിഡ് ബാധിതനെപ്പോലും പ്രവേശിപ്പിക്കാതെ പൊളിച്ചുമാറ്റേണ്ടി വന്ന  സെന്ററിനു വേണ്ടി ചെലവായ തുക കമ്പനിക്കു സർക്കാർ തിരികെ നൽകേണ്ടതാണെങ്കിലും തട്ടിപ്പു പുറത്തായതോടെ അത് അനിശ്ചിതത്വത്തിലായി.

ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിലും സ്കൂളിന്റെ ഗ്രൗണ്ടിലുമായി ഓക്സിജൻ സൗകര്യത്തോടെ 854 കിടക്കകളുമായാണ് 2 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറന്നത്. 4,38,400,56 രൂപ ചെലവാക്കി ഒരുക്കിയ കോവിഡ് സെന്ററുകളിൽ സ്കൂളിലേതിൽ മാത്രമാണു കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചത്.

ചെലവാക്കിയ തുകയ്ക്കു പുറമേ ജനറേറ്റർ– പന്തൽ വാടക, വൈദ്യുതി ബില്ല് എന്നിവ ഇനത്തിൽ മാസം 15 ലക്ഷത്തോളം രൂപ വീതം വീണ്ടും ചെലവാക്കി രണ്ടാമത്തെ സെന്റർ മാസങ്ങളോളം തുറന്നുവച്ച ശേഷം അടയ്ക്കുകയായിരുന്നു. കോവിഡ് സെന്ററുകൾ നിർത്തലാക്കിയപ്പോൾ അവിടേക്കു വാങ്ങിയ ഫർണിച്ചറും മറ്റു സാമഗ്രികളും സിപിഎം അനുകൂല സംഘടനകൾക്കു വാരിക്കോരി കൊടുത്തതും അന്നു വിവാദമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com