‘പുതിയ സിക രോഗികളില്ല; കൊതുകിനെ തുരത്തണം’
Mail This Article
കൊല്ലം∙ ജില്ലയിൽ സിക വൈറസ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ, ഗർഭിണികൾക്ക് സിക ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കളെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം.
ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ അസുഖങ്ങൾ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നതെന്നതിനാൽ നിയന്ത്രണവും സമാനരീതിയിലാണ്. ജില്ലയിൽ ഡെങ്കിപ്പനി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കൊതുകുകടി ഏൽക്കാതെ സ്വയം സംരക്ഷിക്കുക, കൊതുകുനശീകരണം നടത്തുക, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രധാനം. കൊതുകുകടിയേൽക്കാത്ത വിധത്തിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രധാരണം, കൊതുകുവലയുടെ ഉപയോഗം എന്നിവ ശീലമാക്കണം.
വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കണം. വീടുകളിലും പരിസരത്തും കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവ ഉപേക്ഷിക്കരുത്. ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും ഡ്രൈ ഡേ ആയിരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.