ക്രിസ്തുരാജ് സ്കൂളിന് വജ്ര ജൂബിലി; ആഘോഷം നാളെ മുതൽ
Mail This Article
കൊല്ലം∙ ക്രിസ്തുരാജ് സ്കൂൾ വജ്ര ജൂബിലിയിലേക്ക്. ഒരു വർഷം നീളുന്ന ആഘോഷത്തിന് നാളെ തിരിതെളിയും. സ്കൂൾ സ്ഥാപിച്ച ദൈവദാസൻ ജെറോം എം.ഫെർണാണ്ടസിന്റെ കബറിടത്തിൽ നിന്നു രാവിലെ 9നു ദീപശിഖാ റാലി ആരംഭിക്കും. ഫാ.ബിനു തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. സ്കൂളിലെ അസംബ്ലി ഡയസും നവീകരിച്ച ജൂബിലി ഹാളും ബിഷപ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി 11നു ഉദ്ഘാടനം ചെയ്യും.
2.30നു പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സമൂഹ മാധ്യമ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം എം.നൗഷാദ് എംഎൽഎ നിർവഹിക്കും. ഫാ. സേവ്യർ ലാസർ അധ്യക്ഷത വഹിക്കും.വജ്രജൂബിലിയുടെ ഭാഗമായി ഇന്റർ സ്കൂൾ കലാകായിക മേള, സെമിനാറുകൾ തുടങ്ങിയ നടക്കുമെന്ന് പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, പ്രഥമാധ്യാപകൻ എ.റോയിസ്റ്റൺ, കൺവീനർ ബി.രാജീവ്, പിടിഎ പ്രസിഡന്റ് ആർ.ശിവകുമാർ എന്നിവർ പറഞ്ഞു.
സ്ഥാപിച്ചത് 1948ൽ
കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ് ഡോ. ജെറോം എം. ഫെർണാണ്ടസ് ആണ് 1948ൽ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന സ്കൂൾ ആയിരുന്നു ഇത്. 1962 സെപ്റ്റംബർ 17 ന് ഇതു വിഭജിച്ച് പെൺകുട്ടികൾക്ക് വിമലഹൃദയ സ്കൂൾ സ്ഥാപിച്ചു. ഇതോടെ ക്രിസ്തുരാജ് സ്കൂൾ ആൺ പള്ളിക്കൂടമായി മാറി.
1998ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി.
ക്രിസ്തുരാജ് സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ബ്രദർ ഇമ്മാനുവൽ ചാക്കോ ആയിരുന്നു. ഈ വിദ്യാലയത്തെ സമര രഹിത വിദ്യാലയമാക്കി മാറ്റിയത് മുൻ പ്രഥമ അധ്യാപകൻ അനസ്താസ് ആണ്. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ക്രിസ്തുരാജിലെ പൂർവ വിദ്യാർഥികളാണ്.