വ്യാജ ‘ജനസേവന കേന്ദ്രങ്ങളിൽ’ പോയി വഞ്ചിതരാകരുത്:സർക്കാർ ഓൺലൈൻ അപേക്ഷകൾക്ക് അംഗീകൃത ഏജൻസി അക്ഷയ മാത്രം
Mail This Article
പുനലൂർ ∙ ജനസേവന കേന്ദ്രങ്ങൾ എന്ന പേര് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതെ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. നിലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സർക്കാരിന്റെ വിവിധ സേവനങ്ങൾ വ്യാജ ഓൺലൈൻ ജനസേവന കേന്ദ്രങ്ങൾ എന്ന പേരിൽ ചില സ്വകാര്യ കംപ്യൂട്ടർ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സർക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങൾ മുഖേന പൊതുജനങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല സംഭവങ്ങളിലും നിയമനടപടികൾ തുടരുകയാണ്.
വ്യക്തികളുടെ രേഖകൾ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന ദുരുപയോഗം ചെയ്യാതിരിക്കാൻ പൊതുജനങ്ങൾ സർക്കാർ സേവന കേന്ദ്രമായ അക്ഷയകേന്ദ്രങ്ങളെ ഉപയോഗിക്കാവുന്നതാണ്. സർക്കാർ സേവനങ്ങൾ ആധികാരികമായും സുതാര്യമായും വിശ്വസ്തതയോടെയും പൊതുജനങ്ങൾക്ക് നൽകുന്ന സംവിധാനമാണ് അക്ഷയ എന്ന പ്രസ്ഥാനം ഇപ്പോൾ 20 വർഷം പൂർത്തീകരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളോ പരാതികളോ അക്ഷയ ജില്ലാ ഓഫിസിൽ അറിയിക്കാം.
സർക്കാരിന്റെ വിവിധ സേവനങ്ങൾ സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുവേണ്ടി വാതിൽപ്പടി സേവനം, ജില്ലയിലെ വിവിധ ട്രൈബൽ മേഖലയിലെ ജനങ്ങൾക്ക് ആധാർ ഉൾപ്പെടെയുള്ള വിവിധ രേഖകൾ ലഭിക്കുന്നതിനുവേണ്ടിയുള്ള ക്യാംപുകൾ എന്നിവ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് അക്ഷയകേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. സർക്കാർ സ്വകാര്യ മേഖലകളിലായി, വിവിധ സർട്ടിഫിക്കറ്റുകൾ, ഇ- പെയ്മെന്റുകൾ,ആധാർ എൻറോൾമെന്റ്, ലൈഫ് സർട്ടിഫിക്കറ്റ് , ബാങ്കിങ് സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ 300ൽ പരം സേവനങ്ങൾ അക്ഷയകേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങൾ അക്ഷയ മാത്രമാണ്.