പുനലൂരിൽ ട്രാഫിക് പൊലീസ് യൂണിറ്റ്: ആവശ്യം വീണ്ടും ശക്തം; ശബരിമല സീസൺ ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് പതിവ്
Mail This Article
പുനലൂർ ∙ ഗതാഗത സ്തംഭനം പതിവായ പുനലൂരിൽ പുതിയ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. നിലവിലെ പൊലീസ് സംവിധാനം മാത്രം പ്രയോജനപ്പെടുത്തി പട്ടണത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഈ ആവശ്യം ഉയരുന്നത്. ശബരിമല സീസൺ ആരംഭിച്ചതോടെ ഗതാഗതക്കുരുക്കും പതിവായി. ടിബി ജംക്‌ഷനിൽ സീസണിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ മന്ത്രി കെ.രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം എടുത്തെങ്കിലും നടന്നില്ല.
ജില്ലയിൽ ഒടുവിൽ ട്രാഫിക് യൂണിറ്റ് അനുവദിച്ചത് കൊട്ടാരക്കരയാണ്. കൊല്ലം –തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന ഭാഗമാണ് പുനലൂർ. ബൈപാസോ കല്ലടയാറിനു കുറുകെ പുതിയ പാലമോ യാഥാർഥ്യമാകാത്തതു മൂലം ഗതാഗതക്കുരുക്ക് എന്നും പ്രശ്നമാണ്. ഗതാഗത പരിഷ്കരണ സമിതി കൂടി എടുക്കുന്ന മിക്ക തീരുമാനങ്ങളും നടപ്പാക്കാൻ സാധിക്കാതെ പരാജയപ്പെടുകയാണ് പതിവ്. കച്ചേരി റോഡ് വൺവേ ആക്കിയെങ്കിലും അധികം വൈകാതെ തീരുമാനം മാറ്റേണ്ടി വന്നു. കെഎസ്ആർടിസി ജംക്‌ഷനിലെ ട്രാഫിക് ഐലൻഡ് ചുറ്റി പോകുന്നത് സംബന്ധിച്ച അവ്യക്തതയും പരിഹരിച്ചിട്ടില്ല.
റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുണ്ട്. എംഎൽഎ റോഡ് വഴി പുനലൂർ കെഎസ്ആർടിസി ജക്‌ഷനിൽ നിന്ന് ചെമ്മന്തൂരിലേക്ക് ചെറിയ വാഹനങ്ങൾ കടത്തിവിട്ടാൽ ദേശീയപാതയിലെ ഗതാഗത തടസ്സം പരിഹരിക്കാം. പുനലൂർ താലൂക്ക് ആശുപത്രിയും മിനി സിവിൽ സ്റ്റേഷനും സ്ഥിതി ചെയ്യുന്ന ഭാഗത്തെ കച്ചേരി റോഡിലും അനധികൃത പാർക്കിങ് ഗതാഗത തടസമുണ്ടാക്കുന്നു. പവർഹൗസ് ജംക്‌ഷൻ മുതൽ ചെമ്മന്തൂർ വരെയും ടിബി ജക്‌ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ വരെയും മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. പുനലൂരിൽ ഗതാഗത ക്രമീകരണത്തിന് ട്രാഫിക് വാർഡൻമാരെയോ കൂടുതൽ ഹോം ഗാർഡുകളെയോ നിയോഗിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പുനലൂരിൽ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്.