പാതയിൽ പരന്നു കിടക്കുന്ന മെറ്റൽ; ടാറിട്ടതല്ല, പരത്തിയിട്ടത്
Mail This Article
അച്ചൻകോവിൽ ∙ പാതയിൽ പരന്നു കിടക്കുന്ന മെറ്റൽ ശബരിമല തീർഥാടകർക്ക് പാരയാകുന്നു. ചെങ്കോട്ട- അച്ചൻകോവിൽ പാത നവീകരിക്കാൻ ഒരു വർഷം മുൻപ് ഇറക്കിയ മെറ്റൽ ചിപ്സാണ് റോഡിൽ നിരന്നു കിടക്കുന്നത്. അച്ചൻകോവിൽ ശാസ്താക്ഷേത്ര ദർശനത്തിനായി ദിവസവും നൂറുകണക്കിനു തീർഥാടകർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഈ പാത വഴി എത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ 13 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് കഴിഞ്ഞ 3 വർഷമായി തകർന്നു കിടക്കുകയാണ്. ഇതിനെതിരെ പരാതി ഉയർന്നതോടെ നന്നാക്കാൻ കരാർ നൽകി.
ഒരു വർഷം മുൻപ് പാതയോരത്ത് പലയിടങ്ങളിലായി മെറ്റൽ ഉൾപ്പെടെ ഇറക്കി. എന്നാൽ ടാറിങ് തുടങ്ങാത്തതിനാൽ മെറ്റൽ പാതയിൽ ഉടനീളം നിരന്നു കിടക്കുകയാണ്. ഇതോടെ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടായി. ആനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പാതയാണിത്. ഇരുചക്ര വാഹനങ്ങൾ ഇവിടങ്ങളിൽ നിരങ്ങി മറിയുന്നതും പതിവാണ്. പാതയുടെ അപകടാവസ്ഥയെ കുറിച്ച് ആക്ഷേപം ഉയർന്നതോടെ കഴിഞ്ഞദിവസങ്ങളിൽ പേരിന് വേണ്ടി കുഴിയടച്ചു. അടങ്കൽ തയാറാക്കിയതിലെ പിഴവാണ് ടാറിങ് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.