വിരി വയ്ക്കാനും കുളിക്കാനും സൗകര്യമില്ല;തീർഥാടന പാതയിലെ യാത്ര കഠിനം
Mail This Article
പത്തനാപുരം ∙ വിരി വയ്ക്കാനും കുളിക്കാനും സൗകര്യമില്ല, ശബരിമല തീർഥാടകരുടെ തീർഥാടന പാതയിലെ യാത്ര കഠിനം. പുനലൂരിൽ സ്നാനഘട്ടം ഉണ്ടെങ്കിലും നിശ്ചിത ആളുകൾക്ക് മാത്രമാണ് ഒരേ സമയം അതുപയോഗിക്കാൻ കഴിയുക. പുനലൂർ നഗരസഭയുടെയും പിറവന്തൂർ പഞ്ചായത്തിന്റെയും അതിർത്തിയായ മുക്കടവിലായിരുന്നു മറ്റൊരു കുളിക്കടവ്.
ഇവിടെ കാട് പിടിച്ച് ഉപയോഗ ശൂന്യമായതോടെ പുനലൂർ-മുവാറ്റുപുഴ പാതയിൽ ഇടത്താവളങ്ങൾ പേരിനു മാത്രമായി. റോഡിന്റെ നവീകരണം കൂടി നടക്കുന്നതിനാൽ വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ലാതായി.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ് വഴി ശബരിമലയിലേക്ക് ദിവസവും നൂറുകണക്കിനു പേരാണ് എത്തുന്ന ത്.മുൻകാലങ്ങളിൽ ലഭ്യമായിരുന്ന സ്വകാര്യസ്ഥലങ്ങൾ പലതും ഇപ്പോൾ ലഭ്യമല്ല.
മുക്കടവിലെ കുളിക്കടവ് ശുചീകരിച്ചാൽ ഒരു പരിധി വരെ പ്രശ്നപരിഹാരമാകുമെന്നാണ് തീർഥാടകർ പറയുന്നത്. പത്തനാപുരത്ത് സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ഇടത്താവളത്തിൽ വിരി വയ്ക്കാനുള്ള സൗകര്യമുള്ളതിനാൽ മുക്കടവിലെ കുളിക്കടവിൽ കുളിച്ച് പത്തനാപുരത്തെ ഇടത്താവളത്തിൽ വിശ്രമിക്കുന്ന രീതിയിൽ സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.