പറക്കും പന്നിക്ക് ഉണ്ടയില്ലാ വെടി! കൊല്ലാൻ അനുമതിയുണ്ടെങ്കിലും തോക്കിലിടാൻ ഉണ്ടയില്ല
Mail This Article
പത്തനാപുരം ∙ നാട്ടിലെ കൃഷിയിടങ്ങൾ തകർത്തു തരിപ്പണമാക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും തോക്കിലിടാൻ ഉണ്ടയില്ലെന്നു വനം വകുപ്പ് കർഷകർ. വാഴ, മരച്ചീനി, ചേമ്പ്, കാച്ചിൽ തുടങ്ങി വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴാണു പ്രതിസന്ധി. കരിമ്പാലൂർ കുണ്ടംകുളം തെങ്ങുംതറയിൽ വീട്ടിൽ മജീദിന്റെ പുരയിടത്തിലെ കൃഷി നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് കാട്ടുപന്നി വരുത്തുന്നത്. സോളർ വേലി ഉൾപ്പെടെ ഏതു തരത്തിൽ സംരക്ഷണം ഒരുക്കിയാലും പന്നി കളുടെ ശല്യം മാറുന്നില്ലെന്നു കർഷകർ പറയുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ, തോക്ക് ലൈസൻസ് ഉള്ളവർക്കും പന്നിയെ കൊല്ലാൻ അനുവാദമുണ്ട്. പക്ഷേ, വെടിവച്ച് കഴിഞ്ഞാൽ പാലിക്കേണ്ട നടപടികളെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നു.
നൂലാമാലകൾ ആലോചിച്ച് പലരും ഇത് ഏറ്റെടുക്കാൻ തയാറാകുന്നില്ല. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയും ഉത്തരവ് വന്നിട്ടും സ്ഥിതി മാറിയില്ല. താലൂക്കിൽ കാട്ടുപന്നി ശല്യം ഇല്ലാത്ത പഞ്ചായത്തുകൾ ഇല്ല. കൃഷി ഉപജീവനമാർഗമാക്കിയവരാണ് മിക്ക കുടുംബങ്ങളും. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു