മൈലത്തേക്ക് കല്ലട കനാൽ ഇല്ല; കൃഷിമേഖല വറുതിയിലേക്ക്
Mail This Article
കൊട്ടാരക്കര ∙ ജലസേചനത്തിന് സൗകര്യമില്ലാത്തതിനാൽ വരൾച്ച വന്നാൽ മൈലത്തെ കർഷകർ ഇത്തവണയും വറുതിയിലാകും. കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) ജലവിതരണ പരിധിയിൽ മൈലം ഗ്രാമപ്പഞ്ചായത്തിന്റെ നല്ലൊരു ഭാഗവും ഉൾപ്പെട്ടിട്ടില്ല. കനാൽ നിർമിച്ചെങ്കിലും സാങ്കേതികത്തകരാറ് കാരണം ജലം എത്തിക്കാനായിട്ടില്ല. പഠനം നടത്തി തകരാർ കണ്ടെത്തിയെങ്കിലും നന്നാക്കാൻ ഫണ്ട് അനുവദിച്ചില്ല.
പത്ത് കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുകില്ല. കനാലിന്റെ മൈലം ഭാഗംകാടു മൂടി കിടക്കുന്നു. കനാലിൽ വെള്ളം എത്തിയാൽ പള്ളിക്കൽ ഇല ഇഞ്ചക്കാട് എട്ടര ഏല, മണ്ണറ ഏല ഉൾപ്പെടെ പല ഏലായിലും ഇരിപ്പൂ നെൽകൃഷി വരെ ചെയ്യാം. മലയോരങ്ങളിലെ കനാലുകളുടെ ഇരുവശങ്ങളും തരിശായി കിടക്കുന്നു ഇവിടെയെല്ലാം വാഴയും പച്ചക്കറിയും കൃഷി ചെയ്യാം വേനൽക്കാലത്തെ വരൾച്ചയിൽ നിന്നു രക്ഷപ്പെടാം.
കെഐപി കനാലിന്റെ ഇടതുകര പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറിയിലാണ് പ്രദേശം. മൈലത്തെ കാർഷിക മേഖലകളായ ഇഞ്ചക്കാട്, പള്ളിക്കൽ, കോട്ടാത്തല, പെരുങ്കുളം മേഖലകളിൽ വെള്ളം എത്തിയാൽ കാർഷിക ഉൽപാദനക്ഷമത നാലിരട്ടിയായി വർധിക്കുമെന്ന് കർഷകരും ഇഞ്ചക്കാട് കാർഷിക വിപണി ഭാരവാഹികളും പറയുന്നു. ഡിസ്ട്രിബ്യൂട്ടറിയിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.