അപകടത്തില്‍ വയർ പിളർന്നു കുരങ്ങ്, ശസ്ത്രക്രിയയിലൂടെ പുതുജീവൻ; സുമനസ്സുകളുടെ ഇടപെടലിങ്ങനെ
Mail This Article
ശാസ്താംകോട്ട ∙ അപകടത്തില്‍ വയർ പിളർന്നു കുടൽ പുറത്തുവന്ന നിലയിലായ കുരങ്ങിനു സുമനസ്സുകളുടെ ഇടപെടലിൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിലെ അന്തേവാസിയായ 4 മാസം പ്രായമുള്ള പെൺകുരങ്ങിനെയാണ് മുറിവേറ്റ് കുടൽ പുറത്ത് വന്ന നിലയിൽ 28നു കണ്ടെത്തിയത്.
കുട്ട ഉപയോഗിച്ച് പിടിച്ച് കാർഡ് ബോർഡ് പെട്ടിയിലാക്കിയ ശേഷം മുന്‍ വാര്‍ഡംഗം എസ്.ദിലീപ്കുമാര്‍, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ക്ഷേത്രം ജീവനക്കാരന്‍ ജിനേഷ് എന്നിവര്‍ ചേര്‍ന്നു വനംവകുപ്പിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു.
ആക്രമണ പ്രവണത ഉണ്ടായിരുന്നതിനാൽ, ബോധം കെടുത്താതെ പുറത്തെടുക്കാൻ സാധിക്കുമായിരുന്നില്ല. ഡോക്ടർമാരായ വിപിൻ പ്രകാശ്, രാഹുൽ പിള്ള, അഖിൽ പിള്ള, സഹായി അനന്തു എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. കുടലിന്റെ മുറിഞ്ഞ ഭാഗം മുറിച്ചുനീക്കിയ ശേഷം തുന്നിച്ചേർത്തു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പിന്നീട് പുറത്തെത്തിച്ച് കൂട്ടിലടച്ച ശേഷം ആഹാരം നൽകി തുടങ്ങി.
ആരോഗ്യവതിയായ പെണ്‍കുരങ്ങിനു ഭാനുപ്രിയ എന്ന പേര് നൽകിയാണ് ഡോക്ടർമാർ ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറിയത്. ക്ഷേത്രത്തില്‍ എത്തിച്ച ശേഷം കൂട്ടിലടച്ച് പ്രത്യേക പരിചരണം നല്‍കിയാണ് കുരങ്ങിനെ ഇപ്പോള്‍ സംരക്ഷിക്കുന്നത്.