ADVERTISEMENT

ചടയമംഗലം∙ വെളിനല്ലൂർ പെരപ്പയം ആറ്റരുകിൽ വീട്ടിൽ ആർ.രാജീവിന് ഇരട്ടിമധുരമാണ് ഇപ്പോൾ ജീവിതം. കൈവിട്ടു പോയെന്നു കരുതിയ മകൻ അനന്ദു തിരിച്ചെത്തി. അവനോടൊപ്പം പുതിയ വീട്ടിൽ ഇനി താമസം. എല്ലാത്തിനും ദൈവദൂതനെ പോലെ തുണയായതു കൊല്ലം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലെ എഎസ്ഐ ഡി.ശ്രീകുമാറും. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നീണ്ടകര മദർഹുഡ് കൂട്ടായ്മ നിർമിച്ച വീട്ടിൽ അനന്ദുവും അച്ഛനും ഇന്നലെ താമസം ആരംഭിച്ചു.

മന്ത്രി ജെ.ചിഞ്ചുറാണി, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.അൻസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, കവി കുരീപ്പുഴ ശ്രീകുമാർ നാട്ടുകാർ,ബന്ധുക്കൾ എന്നിവർ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു. കുട്ടിക്കാലത്തു തന്നെ അച്ഛനും അമ്മയുമായി അനന്ദുവിനു വേർപിരിയേണ്ടി വന്നിരുന്നു. അമ്മയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ അനന്ദു കൈവിട്ടു കാണാതായി. അമ്മ പത്തനാപുരം സ്നേഹതീരത്തിൽ അന്തേവാസിയായി. അലഞ്ഞുതിരിഞ്ഞ അനന്ദു 2020ൽ കൊല്ലത്തു ബോയ്സ് എച്ച്എസിൽ കോവിഡ് ക്യാംപിൽ എത്തി.

അവിടെ നിന്ന് അനന്ദുവിനെ പൊലീസ് ഓഫിസർ ശ്രീകുമാർ ഒപ്പം കൂട്ടി നീണ്ടകരയുള്ള മദർഹുഡ് കൂട്ടായ്മയിൽ എത്തിച്ചു. അവിടെ അനന്തു പെയിന്റിങ്ങും ഡ്രൈവിങ്ങും പഠിച്ചു. അനന്ദുവിന്റെ അമ്മയേയും അച്ഛനെയും ശ്രീകുമാർ കണ്ടെത്തി. ഇതിനിടയിൽ അമ്മ മരിച്ചു. അടുത്തിടെ അച്ഛനോടൊപ്പം താമസിക്കാൻ അനന്ദു ആഗ്രഹം പ്രകടിപ്പിച്ചു. പെരപ്പയത്ത് അനന്ദുവിന്റെ ബന്ധു നൽകിയ 5 സെന്റ് സ്ഥലത്താണു വീടൊരുങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com