കെഎസ്ആർടിസിയിൽ 1,200 രൂപ, സ്വകാര്യ ബസിന് 4,000; ബെംഗളൂരൂ യാത്രയ്ക്ക് കൊള്ള നിരക്ക്
Mail This Article
കൊട്ടാരക്കര∙ ബെംഗളൂരുവിലേക്കുള്ള ക്രിസ്മസ്, പുതുവത്സര യാത്രകൾക്ക് സ്വകാര്യ ബസ് ലോബി കൊള്ളനിരക്ക് ഈടാക്കുകയാണെന്ന് പരാതി . കൊട്ടാരക്കരയിൽ നിന്നുള്ള ടിക്കറ്റ് തുക 3000- 4000 ആയി ഉയർന്നു. ഇന്നലെ 4000 രൂപ നൽകിയാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തത്. കെഎസ്ആർടിസി ബസ് ക്ഷാമം മുതലെടുത്ത് യാത്രക്കാരെ പിഴിയുകയാണെന്ന് ആക്ഷേപം.
ബെംഗളൂരു കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായി. സ്വകാര്യ ലോബിയെ സഹായിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമമെന്നാണ് ആരോപണം. കൊട്ടാരക്കരയിൽ നിന്ന് ബംഗളൂരൂവിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം പെരുകുന്നു.
ഓൺ ലൈൻ ബുക്കിങ്ങിലാണ് സീറ്റുകൾ മിക്കതും നൽകുന്നത്. തിരക്കേറിയ ദിവസങ്ങളിൽ വൻതുക ഈടാക്കുന്നു. 1200 രൂപയാണ് കെഎസ്ആർടിസി നിരക്ക്. തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്ക് കൊട്ടാരക്കര വഴി സർവീസ് ഉണ്ടെങ്കിലും സീറ്റ് നിറഞ്ഞാണ് മിക്കപ്പോഴും ബസ് കൊട്ടാരക്കരയിൽ എത്തുന്നത്.