ഓച്ചിറ ∙ പൊലീസിനെതിരെ കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്ലസ്‌വൺ വിദ്യാർഥിയുടെ മൊഴി അമ്പലപ്പുഴ മജിസ്ട്രേട്ട് രേഖപ്പെടുത്തി. മൊഴിയിൽ ഓച്ചിറ എസ്ഐക്കെതിരെ ഗുരുതര ആരോപണമാണുള്ളത്. ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റിരുന്ന വിദ്യാർഥിയെ കേസ് ഒത്തുതീർത്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നാണു പ്രധാന ആരോപണം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയിലെത്തിയ ഡിഐജി ആർ. നിശാന്തിനി ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. ഓച്ചിറ പൊലീസ് ഇൻസ്പെക്ടറെ വിളിച്ചു വരുത്തി ഇരുവരും വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസിനെതിരെ രാഷ്ട്രീയതലത്തിൽ ഗൂഢാലോചന നടന്നതായും ആരോപണമുണ്ട്. ഇതും അന്വേഷിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്ന് എസ്ഐ അവധിയിൽ പ്രവേശിച്ചു.
സ്കൂളിലുണ്ടായ വാക്കേറ്റത്തെത്തുടർന്നാണു വിദ്യാർഥിയെയും 3 സുഹൃത്തുക്കളെയും കഴിഞ്ഞ 23നു രാത്രി 25 അംഗ സംഘം വീടിനു സമീപം വച്ച് ആക്രമിച്ചത്. വിദ്യാർഥിയുടെ അയൽവാസികളായ രഞ്ജിത്ത് (22), ഹരി ജിത്ത് (23), സാഗർ (19) എന്നിവർക്കു കഴുത്തിനും തലയിലും വെട്ടേറ്റു. ആക്രമണം നടത്തിയവർക്കെതിരെ ഓച്ചിറ പൊലീസ് ദുർബല വകുപ്പ് ചുമത്തിയാണ് ആദ്യം കേസെടുത്തത്.
ഇവരുടെ പരാതിയിൽ പരുക്കേറ്റവർക്കെതിരെയും പിന്നീടു കേസെടുത്തു. തുടർന്നാണു വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചത്. അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു.