കൊല്ലം ∙ നഗരപ്രദേശങ്ങളിൽ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന കോഴിയും കൂടും പദ്ധതിയിലെ കൂടുകൾ ഗുണനിലവാരം ഇല്ലാത്തതെന്ന് പരാതി. 5 കോഴിയും ഒരു കൂടും തീറ്റയും ഉൾപ്പെടെയുള്ള 5000 രൂപയുടെയും 10 കോഴികളുള്ള 10000 രൂപയുടെയും പദ്ധതിയായിരുന്നു ഇത്. ഇതിൽ 50 ശതമാനത്തോളം തുക സർക്കാർ സഹായമായി നൽകും. പദ്ധതിയിലേക്കു പണമടച്ചു കാത്തിരുന്നവരെ നിരാശരാക്കിയാണു നിലവാരമില്ലാത്ത കൂടുകൾ വിതരണത്തിനെത്തിയത്.
ഇതോടെ പദ്ധതിയിൽ നിന്ന് ഒഴിവാക്കി അടച്ച പണം തിരികെ നൽകണമെന്നാണ് അപേക്ഷകരിൽ പലരുടെയും ഇപ്പോഴത്തെ ആവശ്യം.വിതരണത്തിനായി എത്തിയ കൂടുകൾ വളരെ ചെറുതും ഗുണനിലവാരമോ ഉറപ്പോ ഇല്ലാത്തതുമാണെന്നാണ് ആക്ഷേപം. കോഴികളുടെയും വെള്ളപാത്രത്തിന്റെയും ഭാരം കൂടുകൾ താങ്ങില്ല. മഴയോ മറ്റോ പെയ്താൽ പെട്ടെന്നു തന്നെ ചോർച്ചയും ഉണ്ടാകും. ഇത്തരം കൂടുകളിൽ കോഴികളെ വളർത്താൻ സാധിക്കില്ലെന്നാണു ഗുണഭോക്താക്കളുടെ പരാതി.
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ജില്ലാ വെറ്ററിനറി കേന്ദ്രം വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കോർപറേഷൻ, നഗരസഭാ പ്രദേശത്തുള്ളവർക്കു വേണ്ടി പൗൾട്രി വികസന കോർപറേഷൻ മുഖേനെയാണു പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി കൊണ്ടുവന്ന കൂടുകൾ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ഇപ്പോൾ കൂട്ടിയിട്ടിരിക്കുകയാണ്.