ADVERTISEMENT

ശാസ്താംകോട്ട ∙ കാലൊന്നു തെറ്റിയാൽ കുഴിയിൽ വീഴും, വീടുകളിലേക്ക് വാഹനം ഇറക്കാനും മാർഗമില്ല. ഏറെ പ്രതീക്ഷ നൽകിയ റോഡ് നവീകരണം ദുരിതമായി മാറിയതോടെ അരയാൽ മുക്ക് നിവാസികൾ വലയുന്നു. ശൂരനാട് തെക്ക് ഇരവിച്ചിറ പറക്കെട്ടുമൂല- പോരുവഴി ഒസ്താമുക്ക് റോഡ് നവീകരണം ശാസ്ത്രീയമായി പൂർത്തീകരിക്കാത്തതിനാൽ ജനങ്ങൾക്കു ദുരിതമായി. 5 കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ ടാർ ചെയ്തു നവീകരിക്കാൻ ബജറ്റ് ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. 

3 കിലോമീറ്റർ വരുന്ന പാറക്കെട്ടുമൂല - ഒസ്താമുക്ക് റോഡും ഒരു കിലോമീറ്റർ വീതമുള്ള കെസിടി ജംക്‌ഷന്‍ - മുളമുക്ക്, അരയാൽ മുക്ക് - പുത്തൻപുര മുക്ക് എന്നീ ഇട റോഡുകളുമാണ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കലുങ്കുകൾ പൊളിച്ചു വീതികൂട്ടി നിർമിച്ചു. ഓട നിർമാണവും പൂർത്തിയായി. ടാറിങ്ങും നടത്തി. എന്നാൽ വശങ്ങളുമായി റോഡിന്റെ ഉയരവ്യത്യാസം പരിഹരിക്കാൻ ശ്രമിച്ചില്ല. ചില സ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് നടത്തിയ ശേഷം കരാറുകാരൻ മടങ്ങി. റോഡ് നിർമാണത്തിന്റെ മറവിൽ വലിയ ക്രമക്കേട് നടന്നതായും പരാതികളുമായി ജനപ്രതിനിധികളെയും സർക്കാർ വകുപ്പുകളെയും സമീപിച്ചെങ്കിലും ഫലമില്ലെന്നും നാട്ടുകാർ പറഞ്ഞു.

അപകടം പതിവായി

ആധുനിക രീതിയിൽ നിർമിച്ച റോഡിൽ നിന്നു വീടുകളിലേക്ക് ഇറങ്ങണമെങ്കിൽ രണ്ടടിയിലേറെ താഴ്ചയാണ്. വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി പാതിവഴിയിൽ അവസാനിപ്പിച്ചു. മഴയിൽ വെള്ളം കുത്തിയൊഴുകുന്ന ഇറക്കമുള്ള ഭാഗത്ത് കോൺക്രീറ്റ് ഒഴിവാക്കിയതാണ് പരാതികൾക്ക് കാരണമായത്. ഇവിടെ റോഡിലൂടെ നടക്കുമ്പോൾ കാൽ തെറ്റിയാൽ കുഴിയിൽ വീഴും. വീടുകളില്‍ നിന്നും വാഹനങ്ങള്‍ പുറത്തേക്ക് ഇറക്കാനും കഴിയാതെയായി.

റോഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ സുരക്ഷിതമായി ഓടിച്ചു പോകാന്‍ കഴിയാതെയായി. വശങ്ങളിലെ കുഴികളില്‍ മണ്ണിട്ട് നിറയ്ക്കുമെന്ന ഉറപ്പും പാലിച്ചില്ല. മണ്ണ് എത്തിച്ച് വീടുകള്‍ക്കു മുന്നില്‍ നിരത്തിയെങ്കിലും ഇത് മഴയില്‍ ഒഴുകിപോകുന്ന തരത്തിലാണ്. വീടുകളിലേക്കുള്ള വഴി എങ്കിലും കോൺക്രീറ്റ് ചെയ്തു നൽകണമെന്നാണ് ആവശ്യം. മുളമുക്ക്- കെസിടി ജംക്‌ഷന്‍ റോഡിലും വശങ്ങൾ പൂർണമായി കോൺക്രീറ്റ് ചെയ്തിട്ടില്ല.

ഓടയ്ക്ക് മൂടിയില്ല

ഒസ്താമുക്ക് - പറക്കെട്ടുമൂല പ്രധാന റോഡിന്റെ വശങ്ങളിലെ ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നത്. റോഡിലൂടെ വേഗത്തിൽ പോകുന്ന വാഹനങ്ങൾ വശം കൊടുക്കുന്നതിനിടയിൽ ഓടയിൽ വീഴുന്ന സാഹചര്യമാണ്. തെങ്ങുംവിള കശുവണ്ടി ഫാക്ടറി മുതലുള്ള സ്ഥലത്താണ് പരാതികൾ ഏറെയും. ഓടകള്‍ക്ക് സ്ലാബ് വിരിക്കാനും നടപടിയില്ല. ഓട നിർമാണം ശാസ്ത്രീയമല്ലെന്നും പരാതിയുണ്ട്.

റോഡ് നവീകരണം വൈകുന്നതിൽ വ്യാപക പ്രതിഷേധം 

നവീകരണം പൂർത്തിയാക്കാത്ത ചവറ തോട്ടിനുവടക്ക് റോഡ്
നവീകരണം പൂർത്തിയാക്കാത്ത ചവറ തോട്ടിനുവടക്ക് റോഡ്

ചവറ∙ ഗ്രാമപ്പഞ്ചായത്തിൽ ശങ്കരമംഗലത്തിനു കിഴക്കൻ പ്രദേശത്തെ ഇടറോഡുകളുടെ നവീകരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം. കാരാളി തൈക്കാവ് ജംക്‌ഷൻ –പഴഞ്ഞിക്കാവ്, നല്ലേഴുത്ത് ജംക്‌ഷൻ–ശങ്കരമംഗലം കോയിവിള റോഡിനെ ബന്ധിപ്പിക്കുന്ന തോട്ടിനുവടക്ക് വൈങ്ങോലി, ചവറ ഗവ.കോളിനു കിഴക്കുവശത്തെ തുടങ്ങിയ റോഡുകളുടെ നവീകരണം തുടങ്ങിയിട്ട് ഏറെക്കാലമായി.

റോഡ് പൂർണമായും ഇളക്കി മെറ്റൽ പാകിയിട്ട് മാസങ്ങളായി. ഇതിൽ നിന്നുള്ള പൊടിപടലങ്ങൾ  വാഹനയാത്രക്കാരെയും പരിസരവാസികളെയും ഏറെ ദുരിതത്തിലാക്കുന്നു. അടുത്ത ആഴ്ചയോടെ ടാറിങ് ജോലികൾ ആരംഭിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com