ഉലക്ക കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു; ബന്ധു കസ്റ്റഡിയിൽ
Mail This Article
കൊല്ലം ∙ ഉലക്ക കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ മാതൃസഹോദരൻ പൊലീസ് കസ്റ്റഡിയിൽ. തൃക്കരുവ പഞ്ചായത്ത് മണലിക്കട വാർഡിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുന്ന ബിനു (38) ആണ് കൊല്ലപ്പെട്ടത്. ബിനുവിന്റെ അമ്മാവൻ വിജയകുമാറിനെ (48) കസ്റ്റഡിയിലെടുത്തു. ബിനുവും വിജയകുമാറും ബിനുവിന്റെ മാതൃസഹോദരി വസന്തയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
പെയിന്റിങ് തൊഴിലാളിയായ ബിനു വസന്തയുടെ അനുജത്തി വാസന്തിയുടെ മകനാണ്. മിക്ക രാത്രിയും ബിനുവും വിജയകുമാറും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു. ഇന്നലെ വൈകിട്ട് ആറോടെ ജോലി കഴിഞ്ഞു വന്ന ബിനുവും വിജയകുമാറും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. വീട്ടിലുണ്ടായിരുന്ന ഉലക്ക കൊണ്ട് വിജയകുമാർ ബിനുവിന്റെ തലയ്ക്കടിച്ചു. തല പൊട്ടി രക്തം വാർന്നാണ് മരണം എന്നാണു നിഗമനം. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിനുവിന് ഒരു സഹോദരനുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.