ADVERTISEMENT

കരുനാഗപ്പള്ളി ∙ പഞ്ഞിമിഠായി നിർമിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ റെയ്ഡ്. കാൻസറിനു കാരണമായ റോഡമിൻ ചേർത്ത ആയിരം പാക്കറ്റ് ബോംബെ മിഠായിയും മിഠായി ഉണ്ടാക്കുന്ന 4 യന്ത്രങ്ങളും മിഠായിയിൽ ചേർക്കാൻ ഉപയോഗിക്കുന്ന നിറവും പിടികൂടി.  അനധികൃത മിഠായി നിർമാണം നിർത്തണമെന്നും നിർദേശം നൽകി. പുതിയകാവിനു വടക്കുള്ള ഈ കെട്ടിടത്തിൽ 25 ഇതര സംസ്ഥാനത്തൊഴിലാളികളാണു താമസിക്കുന്നത്. താമസിക്കാൻ മുറി എടുത്ത ശേഷം മറ്റു സൗകര്യങ്ങളൊന്നും ഒരുക്കാതെ  വൃത്തിഹീനമായ സാഹചര്യത്തിലാണു മിഠായി നിർമിച്ചിരുന്നത്

വസ്ത്രങ്ങൾക്കും മറ്റും  ചേർക്കാൻ ഉപയോഗിക്കുന്ന നിറമാണ് ഇവർ മിഠായിയിൽ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. കൊല്ലം, ആലപ്പുഴ  അഴീക്കൽ ബീച്ചുകളിലും സ്കൂളുകൾക്കു മുൻ വശവുമൊക്കെയാണു ഇവരുടെ വിൽപന സ്ഥലങ്ങൾ. ഫുഡ് സേഫ്റ്റി ടാസ്ക് ഫോഴ്സ്  ഡപ്യൂട്ടി കമ്മിഷണർ ജേക്കബ് തോമസിന്റെയും കരുനാഗപ്പള്ളി, ചവറ ഫുഡ് സേഫ്റ്റി ഓഫിസർമാരുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. താമസിക്കാനെടുക്കുന്ന സ്ഥലത്തു ചെറുകിട വ്യവസായം എന്ന നിലയിൽ മിഠായി നിർമാണം നടത്തുകയാണ് ഈ ഇതര സംസ്ഥാന  സംഘം. മിഠായി ഉൽപാദന കേന്ദ്രം നടത്താൻ ഇവർക്കു പഞ്ചായത്ത് ലൈസൻസോ, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റോ, തൊഴിലാളികൾക്കു ഹെൽത്ത് സർട്ടിഫിക്കറ്റോ ഇല്ല.  മറ്റു പല സ്ഥലങ്ങളിലും ഈ സംഘം വീടുകളും ലോഡ്ജുകളുമൊക്കെ വാടകയ്ക്കെടുത്തു വൃത്തിഹീനമായ സാഹചര്യത്തിൽ മിഠായി നിർമിച്ചു വിൽപനയ്ക്ക് എത്തിക്കുന്നുണ്ടെന്നു പറയുന്നു.

വ്യാപക പരിശോധന: മന്ത്രി

പുതിയകാവിൽ പഞ്ഞിമിഠായി (ബോംബൈ മിഠായി)  കേന്ദ്രം റെയ്ഡ് ചെയ്തു കണ്ടെത്തിയ പഞ്ഞി മിഠായിയിൽ കാൻസറിനു കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണു പരിശോധനകൾ. ഈ മിഠായി കേന്ദ്രം നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും , പരിശോധന ശക്തമായി തുടരുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com