മാലിന്യ സംസ്കരണ കേന്ദ്രത്തിന് വഴി സൗകര്യം ഇല്ല; തീ അണയ്ക്കാൻ ‘വഴികാണാതെ’ അഗ്നിരക്ഷാ സേന വലഞ്ഞു

Mail This Article
കരുനാഗപ്പള്ളി ∙ കേശവപുരത്തെ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് വഴി സൗകര്യമില്ലാത്തതിനാൽ തീപിടിത്തമുണ്ടായപ്പോൾ വലഞ്ഞത് അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ ഏകദേശം ഒമ്പതരയോടെയാണ് ഇവിടെ തീ പിടിച്ച് കറുത്ത പുക ഉയർന്നത്. തീ പ്ലാസ്റ്റിക് ചാക്കുകളിലേക്കു പടർന്നു. വിവരം അറിഞ്ഞെങ്കിലും അഗ്നിരക്ഷാ സേനയ്ക്കു സ്ഥലത്ത് എത്താൻ കഴിഞ്ഞത് പത്തര മണിയോടെയാണ്.
കരുനാഗപ്പള്ളിയിൽ നിന്ന് കേശവപുരം ശ്മശാനം റോഡിലുടെ ഇപ്പോഴും വലിയ വാഹനങ്ങൾക്കു പോകാൻ കഴിയാത്ത അവസ്ഥയാണ് . ഇതുമൂലം അഗ്നിരക്ഷാ സേനയുടെ വലിയ വാഹനങ്ങൾ ഇവിടെ എത്താൻ ഏറെ പ്രയാസപ്പെട്ടു.ചവറയിൽ നിന്ന് ശാസ്താംകോട്ടയിൽ നിന്ന് ഓരോ ചെറിയ വാഹനങ്ങളും കരുനാഗപ്പള്ളിയിൽ നിന്ന് 2 വാഹനങ്ങളുമാണ് എത്തിയത്.
റോഡിനു വീതി ഇല്ലാത്തതും അപകടകരമായ വളവുകളും കാരണം പല വഴികളിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഇവിടെ എത്തിയത്.കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫിസർ വി.എസ്.അനന്തു, അസി. സ്റ്റേഷൻ ഓഫിസർ ലാൽജീവ്, സീനിയർ ഫയർ ഓഫിസർ അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു മണിക്കൂറുകളോളം എടുത്ത് തീ നിയന്ത്രണ വിധേയമാക്കുകയും മറ്റു ഭാഗങ്ങളിലേക്കു പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തത്.