പ്രതിഫലം കിട്ടിയിട്ട് 7 മാസം; ആശാ വർക്കർമാർക്ക് നിരാശ
Mail This Article
കൊല്ലം ∙ പിടിപ്പത് ജോലിയുണ്ടെങ്കിലും പൂർണമായ വേതനത്തിനും ഇൻസെന്റീവിനും ആശാവർക്കർമാർ അവധി കേട്ടു തുടങ്ങിയിട്ട് ഏഴ് മാസം കഴിഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന 2000 രൂപ ഇൻസെന്റീവ് ഏഴ് മാസമായി കുടിശികയാണ്. സംസ്ഥാന സർക്കാർ നൽകേണ്ട വർക്കർ ഇൻസെന്റീവും രണ്ട് മാസമായി ഇല്ല. അടുത്തമാസമെങ്കിലും വേതനം പൂർണമായും ലഭിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും കടുത്ത ചൂടിലും വീടുകൾ തോറും കയറി പണിയെടുക്കുകയാണ് സംസ്ഥാനത്തെ 26000ൽ അധികം വരുന്ന ആശാവർക്കർമാർ.
സംസ്ഥാന സർക്കാർ നൽകുന്ന 6000 രൂപയും കേന്ദ്രസർക്കാർ നൽകുന്ന 2000 രൂപയും ചേർത്താണ് 8000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കുന്നത്. ഇതിനു പുറമേയാണ് നിശ്ചിത ജോലികൾക്ക് കൊടുക്കേണ്ട വർക്കർ ഇൻസെന്റീവ്. ഗർഭിണികളെ ആരോഗ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യിക്കുന്നത് അടക്കമുള്ള ജോലികൾക്കാണ് വർക്കർ ഇൻസെന്റീവ് നൽകുന്നത്. ഇതു കൂടി ചേർന്നാലും പ്രതിമാസം 10000 രൂപയിൽ താഴെയാണ് ഇവരുടെ ശമ്പളം. വേതന കുടിശിക നൽകണമെന്നും വർക്കർ ഇൻസെന്റീവ് നൽകണമെന്നും ആവശ്യപ്പെട്ട് പല തവണ പരാതി നൽകിയിട്ടും ഇതുവരെ തീരുമാനമാകാത്തതിന്റെ നിരാശയിലാണ് ആശാ വർക്കർമാർ.
മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് താഴെത്തട്ടിലുള്ളവർക്ക് സേവനം ഉറപ്പാക്കുക, പകർച്ചവ്യാധി നിയന്ത്രണ പരിപാടികളും കൊതുകു നിവാരണവും പോലുള്ള പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുക, ഗർഭിണികൾക്കും കുട്ടികൾക്കുമുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, പകർച്ചവ്യാധികൾ തടയുക, ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവർത്തകരുടെ പ്രധാന ചുമതലകൾ. യാത്രാപ്പടിയോ മറ്റ് അലവൻസുകളോ ലഭിക്കാറുമില്ല.