കൊല്ലം∙ മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ട് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ഇത് മറ്റു കുട്ടികളിൽ അമിതമായ സമ്മർദം ഉണ്ടാക്കുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
പൊതുപരീക്ഷകളുടെ ഫലങ്ങളാണ് ഇനി വരാനുള്ളത്. മുഴുവൻ എ പ്ലസും മുഴുവൻ മാർക്കും നേടിയ കുട്ടികളുടെ ഫ്ലെക്സ് ബോർഡുകൾ നാട്ടിൽ പതിവുകാഴ്ചയാണ്. പുതിയ ഉത്തരവ് അത്തരം പരസ്യങ്ങൾക്കും ബാധകമാകും. കുട്ടികളുടെ നേട്ടങ്ങൾ ഇങ്ങനെ പ്രദർശിപ്പിക്കേണ്ടതാണോ? ഉത്തരവ് കുട്ടികളുടെ മനസ്സിനെ എങ്ങനെയൊക്കെയാവും ബാധിക്കുക?
സമ്മർദം വേണ്ട, ആത്മവിശ്വാസം മതി
കുട്ടികളുടെ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കണമെന്നും അത് അവരുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്നുമാണ് മിക്കവരുടെയും അഭിപ്രായം. മുന്നോട്ട് പോകാൻ അഭിന്ദനം ആവശ്യമാണല്ലോ. പക്ഷേ, മുഴുവൻ മാർക്ക് നേടാനാവാത്ത കുട്ടികളെ തകർത്തു കളയുന്നതാവരുത് സ്കൂളുകളുടെയും രക്ഷിതാക്കളുടെയും സമീപനമെന്നും വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.
പരസ്യങ്ങളിൽ ഇടം നേടാനാവാതെ പോകുന്നത് കൊണ്ടു മാത്രം തകർന്നു പോവുന്നതല്ല ജീവിതമെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിയുന്നുണ്ടോ നമ്മുടെ സംവിധാനത്തിന് എന്നതാണ് പ്രസക്തമായ ചോദ്യം. നിരോധനം അത് കഴിഞ്ഞു പോരേ എന്നാണ് ഭൂരിഭാഗം അധ്യാപകരുടെയും പ്രതികരണം.