ADVERTISEMENT

ആര്യങ്കാവ്∙ അന്തർസംസ്ഥാന ബസുകൾ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ടെർമിനലിനെ ആര്യങ്കാവ് അന്തർസംസ്ഥാന ബസ് ടെർമിനൽ എന്നു വിളിക്കാം. കേരള – തമിഴ്നാട് അതിർത്തിയായ ആര്യങ്കാവിൽ 2008ൽ തുടങ്ങിയ ബസ് ടെർമിനലിന്റെ പ്രവർത്തനം ഓരോ ദിവസവും താഴേക്കാണ്. 

തുടക്കത്തിൽ ഉണ്ടായിരുന്ന ബസുകൾ പലതും ഡിപ്പോ വിട്ടുപോയി. തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ആര്യങ്കാവ് വരെ സർവീസ് നടത്താനുള്ള നടപടിയുണ്ടാകുമെന്ന് ഉദ്ഘാടന വേളയിൽ അധികൃതർ അറിയിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. തമിഴ്നാട് അതിർത്തിയിൽ നിന്നു 2 കിലോമീറ്റർ മാത്രം ദൂരമാണ് ആര്യങ്കാവ് ഡിപ്പോയിലേക്ക്. തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ആര്യങ്കാവിൽ എത്തിയാൽ ഇവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുവാൻ യാത്രക്കാരെ ലഭിക്കുമായിരുന്നു.

നിലവിൽ 2 ഫാസ്റ്റ് പാസഞ്ചർ, 9 ഓർഡിനറി സർവീസുമാണ് ആര്യങ്കാവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. 55 ജീവനക്കാരുമുണ്ട്. പ്രതിദിനം 1.10ലക്ഷം രൂപയാണ് വരുമാനം. കെഎസ്ആർടിസിയുടെ കണക്ക് പ്രകാരം നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോയാണിത്.

കിഴക്കൻ മേഖലയുടെആശ്രയം

കിഴക്കൻമേഖലയിലെ ആളുകളുടെ ഏക ആശ്രയമാണ് കെഎസ്ആർടിസി. പാസഞ്ചർ ട്രെയിനുകൾ രാവിലെയും വൈകിട്ടും ഇല്ലാത്തതിനാൽ വിദ്യാർഥികളും ജോലിക്കാരും ബസിനെയാണ് ആശ്രയിക്കുന്നത്. ആര്യങ്കാവിൽ നിന്നു കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, അഞ്ചൽ, പുനലൂർ ഭാഗത്തേക്ക് ഓർഡിനറി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം നാട്ടുകാർക്കുണ്ട്.

ലാഭത്തിലായിരുന്നകാലം

തുടക്കത്തിൽ 13 ഓർഡിനറി സർവീസും 6 ഫാസ്റ്റ് പാസഞ്ചർ സർവീസും ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു. ജില്ലയിലെത്തന്നെ ലാഭത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിൽ ഒന്നായിരുന്ന ഇത്. 5.50ന് കോട്ടയം, 6ന് കൊട്ടാരക്കര, 7.35ന് കൊല്ലം, 1.30ന് കൊല്ലം(മൺറോത്തുരുത്ത് സ്റ്റേ) എന്നീ ഫാസ്റ്റ് സർവീസുകളാണ് നിർത്തിയത്. 2019ൽ ദിവസം 28000 രൂപ കലക്‌ഷൻ ലഭിച്ചിരുന്ന ബസായിരുന്നു മൺറോത്തുരുത്ത്. പല കാരണങ്ങൾ നിരത്തിയാണ് ബസുകൾ ഓരോന്നായി ഇവിടെ നിന്നു മാറ്റിക്കൊണ്ട് പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com