മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഭീഷണി; സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ കേസ്
Mail This Article
പാരിപ്പള്ളി∙ കൃത്യനിർവഹണത്തിനിടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നിൽ ബസ് നിർത്തി തടഞ്ഞു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്വകാര്യ ബസിലെ ഡ്രൈവർക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവർ ശ്രീനി, ലിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം വർക്കല നഗരസഭ ബസ് സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിനുള്ളിൽ അപകടകരമാം വിധം ബസുകൾ പാർക്ക് ചെയ്യുന്നതായി ലഭിച്ച പരാതി പരിശോധിക്കാനാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉച്ചയോടെ എത്തിയത്.
റോഡിന്റെ മധ്യഭാഗത്തായി മറ്റുള്ളവർക്ക് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന ‘മൗഷ്മി’ ബസിനെതിരെ ഉദ്യോഗസ്ഥർ ചെല്ലാൻ തയാറാക്കുകയും ചെയ്തു. എന്നാൽ ബസ് ഡ്രൈവറോട് വാഹനം മാറ്റാനും ലൈസൻസ് കാണിക്കാനും ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നു ഉദ്യോഗസ്ഥർ പറയുന്നു. തുടർന്നു ഇവർ ജീപ്പിൽ മടങ്ങാൻ തുടങ്ങുമ്പോൾ, ജീവനക്കാർ ബസുമായി സ്റ്റാൻഡിന്റെ കവാടത്തിൽ എത്തി കുറുകെ നിർത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.
ഇതേ തുടർന്നു ആർടിഒയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ വർക്കല പൊലീസിൽ പരാതിപ്പെടുകയും തുടർന്നു പൊലീസ് സ്ഥലത്തെത്തി ഇവർക്കെതിരെ നടപടിയും സ്വീകരിച്ചു. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ നടപടി കർശനമാക്കുമെന്നു വർക്കല ജോയിന്റ് ആർടിഒ വി.ഷീബാ രാജൻ അറിയിച്ചു.