ADVERTISEMENT

കൊല്ലം∙ വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസ് പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നു കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റി. വിചാരണയ്ക്കായി ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം വളപ്പിലെ പഴയ കെട്ടിടത്തിൽ ആരംഭിക്കുന്ന ‘പുറ്റിങ്ങൽ വെടിക്കെട്ട് അപകട പ്രത്യേക കോടതി’യിലേക്ക് ഇനി കേസ് മാറ്റും.2016 ഏപ്രിൽ 10നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരിക്കുകയും 656 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വർക്കല കൃഷ്ണൻകുട്ടി ആശാനും കഴക്കൂട്ടം സുരേന്ദ്രൻ ആശാനും നടത്തിയ മത്സരക്കമ്പമാണ് ദുരന്ത കാരണമെന്നാണു പ്രോസിക്യൂഷൻ കേസ്. കാഷ് പ്രൈസിനും സ്വർണക്കപ്പിനും വേണ്ടിയായിരുന്നു മത്സരം.ജില്ലാ ഭരണകൂടത്തിന്റെ നിരോധനം ലംഘിച്ചാണ് മത്സരക്കമ്പം നടത്തിയത്. അമിട്ട് കമ്പക്കെട്ട് തൊഴിലാളിയുടെ കയ്യിൽ ഇരുന്നു പൊട്ടിത്തെറിക്കുകയും തീപ്പൊരി തെക്കേ കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന 30,000 പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറി ഉണ്ടായെന്നുമാണു കേസ്. ക്രൈംബ്രാഞ്ചിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ കോടതിയിൽ ഹാജരായി.

∙ ക്രൈംബ്രാഞ്ച് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 59 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ 8 പേർ ജീവിച്ചിരിപ്പില്ല.

∙ 51 പ്രതികൾക്കു കുറ്റപത്രത്തിന്റെ പകർപ്പ് പെൻഡ്രൈവിൽ നൽകി. കൂടാതെ 3,73,932 പേജ് കടലാസ് പകർപ്പു നൽകി.

∙ 1,63 ലക്ഷം പേജുകൾ ബാഹുല്യമുള്ള രേഖകൾ ആയതിനാൽ (രസീതു കുറ്റിയും മറ്റും) അതിന്റെ പകർപ്പ് പ്രതികൾക്കു നൽകേണ്ടതില്ലെന്നു കോടതി ഉത്തരവ് നൽകിയിരുന്നു.

∙ സാക്ഷികൾ 1417, രേഖകൾ –1611, തൊണ്ടിമുതൽ –376.

∙ കലക്ടർ ആയിരുന്ന എ. ഷൈനാമോൾ, എഡിഎം ഷാനവാസ്, നിലവിൽ ഡിഐജി ആയ പി.പ്രകാശ്, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, ഫൊറൻസിക് വിദഗ്ധരായ ഡോ. ആർ.വിനോദ് കുമാർ, ഡോ.എസ്.എസ്.സനുകുമാർ, മെഡിക്കൽ കോളജിലെയും സ്വകാര്യ ആശുപത്രികളിലെയും മുപ്പതോളം ഡോക്ടർമാർ, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി എയിംസ് എന്നിവിടങ്ങളിലെ ഡോക്ടർമാർ, ന്യൂഡൽഹി സഫ്ദർ ജങ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജന്മാർ, വിവിധ മൊബൈൽ സർവീസ് പ്രൊവൈഡർമാർ തുടങ്ങിയവർ പ്രധാന സാക്ഷികളാണ്.

∙ ഉത്സവ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 1 മുതൽ 44 വരെയുള്ള പ്രതികൾക്കു സ്ഫോടക വസ്തുനിയമം, കൊലക്കുറ്റം അടക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്.

∙ മറ്റു പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾക്കു പുറമേ സ്ഫോടക വസ്തു നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com