ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്തു
Mail This Article
കൊല്ലം ∙ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്തു. പ്രതിമയ്ക്കു ഗുരുദേവന്റെ രൂപവുമായി സാമ്യമില്ലെന്ന വിവാദത്തെത്തുടർന്നാണു നടപടി.
സാംസ്കാരിക സമുച്ചയത്തിന്റെ പ്രവേശന ബ്ലോക്കിലാണ് പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗുരുവിന്റെ ഇരിക്കുന്ന നിലയിലുള്ള പൂർണകായ പ്രതിമ സ്ഥാപിച്ചിരുന്നത്. സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ അപ്പോൾ തന്നെ പ്രതിമയുടെ കുറവുകൾ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തി.
സംഭവം വിവാദമായതോടെ, താൽക്കാലിക പ്രതിമ മാത്രമാണു സ്ഥാപിച്ചതെന്നും പുതിയ ശിൽപം ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഇന്നലെ പ്രതിമ നീക്കം ചെയ്തത്.പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച പ്രതിമ താൽക്കാലികമായാണു സ്ഥാപിക്കുന്നതെന്നും 15 ലക്ഷത്തിലേറെ രൂപ ചെലവാക്കി പുതിയ വെങ്കല പ്രതിമ സ്ഥാപിക്കുമെന്നു ഉദ്ഘാടന ദിവസം തന്നെ വ്യക്തമാക്കിയിരുന്നതായി എം. മുകേഷ് എംഎൽഎ പറഞ്ഞു.