ക്ഷേത്രത്തിലെ സ്വർണം കവർന്ന കേസ്: ശാന്തിക്കാരൻ അറസ്റ്റിൽ
Mail This Article
കൊല്ലം∙ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത ശാന്തിക്കാരൻ അറസ്റ്റിൽ. തൃക്കടവൂർ വൈഷ്ണവത്തിൽ ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. 2021 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി നിത്യ പൂജ നടത്തുന്നതിനായി ഏൽപിച്ച സ്വർണാഭരണങ്ങൾ ചാർത്താതെ വിൽക്കുകയും പണയം വയ്ക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേവീവിഗ്രഹത്തിൽ താലി ചാർത്തി കാണാത്തതു ശ്രദ്ധയിൽപെട്ട ഉപദേശക സമിതി സെക്രട്ടറിക്ക് സംശയം തോന്നി തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. ഗ്രൂപ്പ് ഓഫിസർ എത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായത് മനസ്സിലാകുന്നത്. 27 ഗ്രാം വരുന്ന ആഭരണങ്ങൾ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസ്, എസ്.ഐമാരായ ഷാജഹാൻ, വിനോദ്, പ്രദീപ്, ദിലീപ് എ.എസ്.ഐ രാജേഷ് എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.