ADVERTISEMENT

കൊട്ടാരക്കര∙അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ‌ ഡോ.കെ.വൽസല ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി പരിശോധന നടത്തി. അത്യാഹിത വിഭാഗത്തിലെ പ്രൊസീജ്യർ റൂം, ഒബ്സർവേഷൻ റൂം എന്നിവ പരിശോധിച്ച് സംഭവ സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തി. ഇന്നലെ രാവിലെ 10.45ന് എത്തിയ സംഘം 45 മിനിറ്റ് പരിശോധന തുടർന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡോ.വന്ദന ദാസിന്റെ മരണത്തിന് കാരണം കൂർത്ത ആയുധം ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ശ്വാസകോശത്തിൽ തുളച്ചു കയറിയ ആഴത്തിലുള്ള മുറിവ്  മരണത്തിന് കാരണമായെന്നാണ് ഡോ.വന്ദന ദാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഡോ.വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇവയിൽ നാല് മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 6 സെന്റിമീറ്റർ ആഴത്തിലുള്ള കുത്താണ് വന്ദനയ്ക്കേറ്റത്. കേസിലെ പ്രതി കുടവട്ടൂർ സ്വദേശി ജി.സന്ദീപ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.തിരുവനന്തപുരം മെഡിക്കൽകോളജാശുപത്രിയിലെ ഫോറൻസിക് സർജൻ‌ ആണ്  ഡോ. വത്സല.  ഇന്നലെ താലൂക്ക് ആശുപത്രി സന്ദർശനത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടാരക്കര∙ റിമാൻഡ് കാലാവധി അവസാനിച്ചതോടെ  ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിനെ ഇന്ന് വീണ്ടും കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.  തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും ഓൺ ലൈൻ മുഖേനയാകും ഹാജരാക്കുക. പ്രതിഭാഗം അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ 27നാണ് കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. സന്ദീപിനെതിരെ ചുമത്തിയ വകുപ്പുകളുടെ വിവരങ്ങൾ അടക്കം കോടതിക്ക് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com