മുൻവൈരാഗ്യം സംഘർഷത്തിലെത്തി; നഗരസഭാ കൗൺസിലർ അടക്കം 4 പേർക്ക് പരുക്ക്
Mail This Article
പുനലൂർ ∙ മുൻ വൈരാഗ്യത്തെ തുടർന്നുള്ള വാക്കു തർക്കവും കയ്യാങ്കളിയും കത്തിക്കുത്തിൽ കലാശിക്കുകയും പുനലൂർ നഗരസഭ വാർഡ് കൗൺസിലർ അടക്കം ഇരുപക്ഷത്തെയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ടുപേർ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കക്കോട് വാർഡ് കൗൺസിലർ സിപിഎമ്മിലെ അരവിന്ദാക്ഷൻ (56), കക്കോട് സ്വദേശി സുമേഷ് (44) എന്നിവർക്കാണ് ഗുരുതരമായി പരുക്കു പറ്റിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അരവിന്ദാക്ഷനോടൊപ്പം ഉണ്ടായിരുന്ന സിപിഎം പ്രവർത്തകൻ സജികുമാർ ഡിവൈഎഫ്ഐ പ്രവർത്തകൻ നിതിൻ എന്നിവർ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. കക്കോട് പബ്ലിക് പബ്ലിക് ലൈബ്രറി വാർഷികം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞദിവസം രാത്രി കക്കോട് സ്വദേശി ബിജു എന്നയാൾ അരവിന്ദാക്ഷന്റെ ചെകിട്ടത്ത് അടിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. പ്രശ്നം പറഞ്ഞു തീർക്കുന്നതിനായി കക്കോട്ട് താമസിക്കുന്ന സുമേഷിന്റെ വീട്ടിൽ ബിജു എത്തിയെന്ന് അറിഞ്ഞ് അരവിന്ദാക്ഷനും സജികുമാറും നിതിനും ചോദിക്കാൻ എത്തി. ഈ സമയം പരസ്പരം വെട്ടും കുത്തും ഉണ്ടാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരവിന്ദാക്ഷന്റെ കാൽമുട്ടിലും കൈവിരലിലും മുറിവുണ്ട്. സുമേഷിന്റെ നെഞ്ചിലും വയറ്റിലും ആണ് കുത്തേറ്റത്.
ബിജു ഒളിവിൽപ്പോയി. സുമേഷ് കക്കോട് വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. മുൻപ് സിപിഎമ്മിൽ നിന്നു ബിജെപിയിൽ എത്തിയതുമാണ്. സംഭവം രാഷ്ട്രീയ സംഘർഷം അല്ലാതിരുന്നിട്ടും ഇത്തരം കാരണങ്ങളാൽ ഒടുവിൽ രാഷ്ട്രീയ നേതൃത്വങ്ങൾ വിഷയങ്ങളിൽ ഇടപെട്ടു. സുമേഷിന് ഇന്നലെ ശസ്ത്രക്രിയ വേണ്ടിവന്നു. അരവിന്ദാക്ഷന് ഇന്നു കാൽ മുട്ടിനു ശസ്ത്രക്രിയ നടത്തും. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.