പതിനഞ്ചുകാരനെ കടലിൽ കാണാതായിട്ട് നാലു നാൾ
Mail This Article
ഇരവിപുരം ∙ സുഹൃത്തുക്കൾക്ക് ഒപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ പതിനഞ്ചുകാരനെ 4 ദിവസമായിട്ടും കണ്ടെത്താനായില്ല. കടലിൽ കോസ്റ്റൽ പൊലീസിന്റെ തിരച്ചിൽ കാര്യമായി നടത്തിയില്ലെന്നാണു വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് വീട്ടുകാർ മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം നൽകി 3 ദിവസമായി വള്ളത്തിൽ തിരച്ചിൽ നടത്തുകയാണ്.
വാളത്തുംഗൽ സഹൃദയ നഗർ 94ൽ കാവിൽ വീട്ടിൽ നെൽസൻ–ബിന്ദു ദമ്പതികളുടെ മകൻ നെബിൻ നെൽസനെയാണ് വെള്ളി വൈകിട്ട് മുതൽ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോകുന്ന നെൽസൻ രാത്രി വൈകിയിട്ടും വരാത്തതിനെ തുടർന്നു വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകി. പിന്നീട് ഇരവിപുരം പൊലീസ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.
ഒടുവിൽ കടൽതീരത്തു നടത്തിയ തിരച്ചിലിലാണ് പിഎംആറിന് സമീപം ഒരു സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടർന്നു വീട്ടുകാർ എത്തി സൈക്കിളും വസ്ത്രവും നെൽസന്റേതാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് നെൽസന്റെ സുഹൃത്തുക്കളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് എല്ലാവരും കടലിൽ കുളിക്കുന്നതിനിടെ നെൽസൻ തിരയിൽപ്പെട്ടുവെന്നും ഭയന്നു പോയ സുഹൃത്തുക്കൾ ഉടൻ സ്ഥലം വിട്ടതെന്നും അറിയാൻ കഴിഞ്ഞത്.
ഇരവിപുരം പൊലീസ് കോസ്റ്റൽ പൊലീസിലും മറൈൻ എൻഫോഴ്സ്മെന്റിലും വിവരം അറിയിച്ചു. തുടർന്ന് പിഎംആർ ഭാഗത്ത് കടലിൽ അന്വേഷണം നടത്തി മടങ്ങി. എന്നാൽ കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും തിരച്ചിൽ കാര്യമായി നടത്തിയില്ലെന്നാണു വീട്ടുകാരുടെ പരാതി. എന്നാൽ തങ്ങൾ എല്ലാ ദിവസവും അന്വേഷണം നടത്തിവരികയാണെന്നാണ് കോസ്റ്റൽ പൊലീസിന്റെ മറുപടി