ADVERTISEMENT

പുനലൂർ ∙ കഴിഞ്ഞ ദിവസം 8 വഴിയാത്രക്കാരെ കടിച്ചത് കൂടാതെ ചെമ്മന്തൂരിൽ തെരുവുനായ ഇന്നലെ പത്തു പേരെക്കൂടി കടിച്ച് പരുക്കേൽപിച്ചു. പ്രഭാത സവാരിക്ക് പോയവരെ അടക്കമാണ് കടിച്ചത്. ചെമ്മന്തൂർ മേഖലയിൽ കൂടുതൽ തെരുവ് നായ്ക്കൾക്കു കടിയേറ്റതു കാരണം പ്രദേശത്തെ എല്ലാ നായ്ക്കളെയും പിടികൂടി കുത്തിവയ്പ് എടുക്കണമെന്ന് ആവശ്യം ശക്തമായി. തെരുവുനായ ശല്യം രൂക്ഷമായതോടെ ഇന്നലെ ചെമ്മന്തൂരിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഡ്രൈവർമാർ സ്വയരക്ഷയ്ക്ക് വടി കരുതിയാണ് സ്റ്റാൻഡിലെത്തിയത്. കൂടുതൽ പേരെ കടിച്ച നായയെ ഇന്നലെ പിടികൂടിയിട്ടുണ്ട്.

എബിസി പദ്ധതി ഉടൻ പുനരാരംഭിക്കും: നഗരസഭാധ്യക്ഷ 

പുനലൂർ ∙ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനായി എബിസി പദ്ധതി പുനലൂർ നഗരസഭയിൽ പുനരാരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ ബി. സുജാത . സർക്കാർ നിർദേശപ്രകാരം ആറുമാസം മുൻപ് എബിസി പദ്ധതി നഗരസഭയിൽ ആരംഭിച്ചെങ്കിലും മൃഗസ്നേഹികളുടെ ഇടപെടൽ കാരണം നിർത്തി വയ്ക്കേണ്ടിവന്നു.പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇവർ നൽകിയ കേസ് അടുത്തിടെ കോടതി തള്ളിയതോടെയാണ് പദ്ധതി വീണ്ടും ആരംഭിക്കാൻ സാധിക്കുന്നത്. പദ്ധതി പുനരാരംഭിക്കുന്നതിനു പുനലൂർ വെറ്ററിനറി പോളി ക്ലിനിക് അധികൃതരുമായി ചർച്ച നടത്തി. 

അധികൃതർ സന്നദ്ധത അറിയിച്ചതോടെ അടുത്ത ദിവസം പദ്ധതി പുനരാരംഭിക്കും. പട്ടണത്തിൽ കച്ചേരി റോഡിൽ പഴയ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് വളപ്പിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. തെരുവുനായ്ക്കൾ വർധിക്കുകയും പട്ടണത്തിലും ചുറ്റുവട്ടത്തും ഒട്ടേറെപ്പേർക്ക് കടിയേൽക്കുകയും ചെയ്തതോടെ ജനങ്ങളുടെ ഇടയിൽ നഗരസഭ അധികൃതർക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ നടപടി

താലൂക്ക് ആശുപത്രിയിൽ പേവിഷ പ്രതിരോധ മരുന്ന് ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി നഗരസഭാധ്യക്ഷ പി.സുജാത പറഞ്ഞു. അടുത്തിടെ ആശുപത്രിയിൽ പ്രതിരോധ മരുന്നില്ലാത്തതിനാൽ നായയുടെ അടക്കം ആക്രമണത്തിനിരയാകുന്നവർ പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിൽ പോകേണ്ട സ്ഥിതിയായിരുന്നു. 

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. രണ്ടു ദിവസങ്ങളായി 18 ൽപ്പരം പേരെ തെരുവുനായ കടിച്ചതോടെ നഗരസഭാ അധികൃതർ പ്രശ്നത്തിൽ ഇടപെടുകയും പ്രതിരോധ മരുന്നു ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. നൂറു ഡോസ് വാക്സിൻ അടിയന്തരമായി വാങ്ങാനും നിർദേശം നൽകി .

യുഡിഎഫ് കൗൺസിലർമാർ  സമരം നടത്തി

പുനലൂർ ∙ ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടും അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധ സമരവുമായി നഗരസഭാ സെക്രട്ടറിയുടെ മുന്നിലെത്തി.ഒട്ടേറെപ്പേരെ തെരുവുനായ്ക്കൾ ആക്രമിച്ചിട്ടും വീടുകളിലും വ്യാപാര കേന്ദ്രങ്ങളിൽ കടന്ന് നായ്ക്കൾ ആക്രമണം നടത്തിയിട്ടും നഗരസഭ ഫലപ്രദമായി ഇടപെടുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്ന ആളുകൾ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചെന്നാൽ പ്രതിരോധ കുത്തിവയ്പിന് മരുന്നു ലഭ്യമാകുന്നില്ലെന്നും മരുന്നുകളുടെ ലഭ്യതയുടെ കാര്യത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.നഗരസഭാ സെക്രട്ടറി, നഗരസഭ അധ്യക്ഷ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചശേഷം പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ചുവരുത്തി നടത്തിയ ചർച്ചയിൽ പദ്ധതി അടിയന്തരമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി.

തെരുവ് നായ്ക്കളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കാമെന്ന് മൃഗ ഡോക്ടർ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി .ജയപ്രകാശ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ.കനകമ്മ, എസ്.പൊടിയൻ പിള്ള, ബീന സാമുവൽ, കെ.എൻ. ബിപിൻകുമാർ, എം.പി. റഷീദ് കുട്ടി, കെ.ബിജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com