കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ; ആശയക്കുഴപ്പത്തിൽ കൊട്ടാരക്കര നഗരസഭ
Mail This Article
കൊട്ടാരക്കര∙ കൊട്ടാരക്കര ശ്രീധരൻനായരുടെ അർധകായ പ്രതിമ മാറ്റുന്നതിൽ അവ്യക്തത. ആശയക്കുഴപ്പത്തിലായി കൊട്ടാരക്കര നഗരസഭ. രണ്ടാഴ്ചയ്ക്കകം പ്രതിമ പൊലീസ് സ്റ്റേഷന് മുന്നിലെ കവലയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവ്. നിയമകുരുക്കിൽപ്പെട്ട് പ്രതിമയുടെ അനാഛാദനം പോലും നടന്നിട്ടില്ല. പ്രതിമ മാറ്റുന്നത് സംബന്ധിച്ച് അടുത്ത നഗരസഭ കൗൺസിൽ തീരുമാനം എടുക്കുമെന്നാണ് ഔദ്യോഗിക വിവരം. പാതയോരങ്ങളിൽ പ്രതിമ സ്ഥാപിക്കരുതെന്ന ഉന്നത നീതിപീഠത്തിന്റെ വിധി 2013ൽ ഉണ്ട്.
ഈ വിധി പ്രകാരം പാതയോരങ്ങളിലോ പൊതു ഉപയോഗത്തിലുള്ള സ്ഥലത്തോ പാടില്ല. ഈ സാഹചര്യത്തിൽ റോഡ് വശങ്ങളിലെ പൊതു സ്ഥലത്ത് പ്രതിമ പാടില്ല. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിമ സ്ഥാപിക്കാൻ നേരത്തെ തീരുമാനം ഉണ്ടായിരുന്നു. നിയമ തടസ്സങ്ങളെ തുടർന്ന് ആ തീരുമാനവും മാറ്റി. പൊലീസ് സ്റ്റേഷന് എതിർ വശത്തെ സിപികെപി ലൈബ്രറി വളപ്പിൽ പ്രതിമ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമാണം പുരോഗമിക്കുന്നു. കെട്ടിട നിർമാണം പൂർത്തിയായാൽ പഴയ കെട്ടിടം ഒഴിയും. ഇവിടെ ലൈബ്രറി സൗകര്യങ്ങളോടെ കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നു. കൊട്ടാരക്കര ശ്രീധരൻനായരോട് അനാദരവ് കാട്ടാതെ പ്രതിമ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് നാടിന്റെ ആവശ്യം.