പാലരുവിയിൽ സഞ്ചാരികളുടെ ഒഴുക്ക്: ലക്ഷങ്ങളുടെ വരുമാനം
Mail This Article
ആര്യങ്കാവ്∙ വനംവകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടത്തിൽ ഇക്കുറി റെക്കോർഡ് വരുമാനം. കഴിഞ്ഞ ഞായറാഴ്ച റെക്കോർഡ് വരുമാനം 2.26 ലക്ഷം രൂപ. ഇന്നലെ മാത്രം കിട്ടിയത് 1.99 ലക്ഷം രൂപ. കർക്കടകവാവു ദിനമായ തിങ്കളാഴ്ച 1.75 ലക്ഷം രൂപയും ടിക്കറ്റ് ഇനത്തിൽ ലഭിച്ചു. ഇന്ന് വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്. ഇന്നലെ വരെ കാൽലക്ഷം പേർ പാലരുവിലെത്തി. ഇക്കുറി ഒരു മാസം വൈകി കഴിഞ്ഞ പത്തിനാണു പാലരുവി വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
ഇന്നലെ വരെ 12 ദിവസത്തെ വരുമാനം 18.98 ലക്ഷം രൂപയും ശരാശരി പ്രതിദിന വരുമാനം 1.46 ലക്ഷം രൂപയുമാണ്. വനത്തിത്തിലൂടെ ഒഴുകിയെത്തുന്നതിനാലാണു പാലരുവിയിലെ കർക്കടകമാസത്തിലെ ഒൗഷധക്കുളിയുടെ പ്രധാന്യം. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു സഞ്ചാരികൾക്കു പ്രവേശനം. വൈകിട്ട് 4 വരെയേ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ.
70 രൂപയാണ് ഒരാൾക്ക്. കുട്ടികൾക്ക് 30 രൂപയും. 300 അടി ഉയരത്തിൽ നിന്നും താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നീരൊഴുക്കിന്റെ ശക്തി കുറയാത്തതിനാൽ പ്രധാന വെള്ളച്ചാട്ടത്തിലേക്ക് ഇതേവരെ സഞ്ചാരികളെ പ്രവേശിപ്പിച്ചിട്ടില്ല. തൊട്ടുതാഴെയുള്ള ഉപജലപാതത്തിലേക്കാണു പ്രവേശനം. പ്രധാന വെള്ളച്ചാട്ടത്തിൽ കുളിക്കുന്നവരുടെ സുരക്ഷ മുൻനിർത്തി പണിത കുളത്തിൽ 7 അടിയിലേറെ വെള്ളമുള്ളതിനാൽ പ്രവേശനം നൽകുന്നില്ല.