ലോൺ ആപ്പ് ചൂഷണങ്ങൾക്ക് എതിരെ നടപടിയുണ്ടാകും: വനിത കമ്മിഷൻ

Mail This Article
കൊല്ലം ∙ ലോൺ ആപ്പ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കു നേരിടേണ്ടിവരുന്ന ചൂഷണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10 വനിതകളിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണമെന്നും സെൽ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതിനു കലക്ടർമാർക്കു പ്രത്യേക നിർദേശം നൽകുമെന്നും അവർ പറഞ്ഞു.
പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി കൈക്കൊള്ളും. മുൻകൂട്ടി അറിയിപ്പുകൾ നൽകാതെ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
അദാലത്തിൽ 81 പരാതികൾ പരിഗണിച്ചു. 11 എണ്ണം തീർപ്പാക്കി. ഒരു പരാതി കൗൺസിലിങ്ങിനായും 5 കേസുകൾ റിപ്പോർട്ട് തേടുന്നതിനായും അയച്ചു. 64 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. കമ്മിഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, സർക്കിൾ ഇൻസ്പെക്ടർ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനൻ, ശുഭ, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പ്രസംഗിച്ചു.