കുടിവെള്ളം മുട്ടിച്ച്..; ശുദ്ധീകരണ പ്രക്രിയകൾ പാലിക്കാതെ പമ്പ് ചെയ്യുന്നത് ചെളിവെള്ളം ; ഏഴായിരത്തോളം കുടുംബങ്ങൾ ദുരിതത്തിൽ
Mail This Article
ശാസ്താംകോട്ട ∙ രൂക്ഷഗന്ധമുള്ള ചെളിവെള്ളം കാശ് കൊടുത്ത് വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് കുന്നത്തൂരിൽ ഏഴായിരത്തോളം കുടുംബങ്ങൾ. തുരുത്തിക്കര ചേലൂർ പദ്ധതിയിലാണ് ശുദ്ധീകരണ പ്രക്രിയകൾ പാലിക്കാതെ ജലഅതോറിറ്റി ഏറെ നാളായി കലക്കവെള്ളം പമ്പു ചെയ്യുന്നത്. കിണറുകളില്ലാത്ത കുടുംബങ്ങളാണ് ഏറെയും. കുഞ്ഞുങ്ങൾ ഉൾപ്പെടെ ചെളിവെള്ളം കുടിച്ച് രോഗദുരിതങ്ങളോടു മല്ലിടുമ്പോഴും സർക്കാർ തലത്തിൽ പരിഹാര നടപടികളൊന്നുമില്ല. ജലജീവൻ മിഷൻ പദ്ധതിയിൽ അമ്പുവിളയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദേശമെത്തിയിലും നടപടികൾ എങ്ങുമെത്തിയില്ല. റൊട്ടേഷൻ പാലിക്കാത്തതിനാൽ മിക്ക മേഖലകളിലും ആവശ്യമായ ജലം ലഭിക്കാറില്ലെന്നാണു പരാതി. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചേലൂർ പദ്ധതിയെങ്കിലും നവീകരിക്കണമെന്നാണു ആവശ്യം.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് വേണം
കുന്നത്തൂർ പഞ്ചായത്തിലും ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ, പെരുവേലിക്കര, പുന്നമ്മൂട് മേഖലകളിലും പടിഞ്ഞാറേ കല്ലട കടപുഴ മേഖലയിലും പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം തെക്ക് മേഖലയിലും ജലമെത്തിക്കുന്നത് ഇവിടെ നിന്നാണ്. ചേലൂർ കായലിൽ നിന്നുള്ള വെള്ളം തുരുത്തിക്കര കൊല്ലാറയിലെ കൂറ്റൻ ഓവർഹെഡ് ടാങ്കിലേക്ക് എത്തിച്ച ശേഷമാണ് വിവിധ മേഖലകളിലേക്ക് വിതരണം ചെയ്യുന്നത്. ശുദ്ധീകരണ സംവിധാനങ്ങളെല്ലാം നിലച്ചതോടെ കായലിൽ നിന്നുള്ള ചെളിവെള്ളം അതേപടി പമ്പുചെയ്തു വീടുകളിൽ എത്തിക്കുകയാണ്. അഴുക്കും ചെളിയും നിറഞ്ഞ വെള്ളത്തിനൊപ്പം ചെറുമീനുകളും മാക്രികളും വരെയാണ് വീടുകളിലെത്തുന്നത്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശാസ്ത്രീയമായ രീതിയിൽ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്നും കുന്നത്തൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ആവശ്യമായ ജലം ഉറപ്പാക്കാൻ നടപടി വേണമെന്നും പഞ്ചായത്തംഗം റെജി കുര്യൻ പറഞ്ഞു.
ചെളി വെള്ളത്തിനൊപ്പം രോഗങ്ങളും
വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ടാപ്പുകൾ വഴി ലഭിക്കുന്ന കലക്കവെള്ളം തുണി അലക്കാൻ പോലും ഉപയോഗിക്കാനാകില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. ഏറേസമയം മാറ്റിവച്ച് ചെളിയടിഞ്ഞ ശേഷം വെള്ളത്തുണികൾ അരിച്ചെടുത്താണ് പാചകത്തിനും കുളിക്കാനും ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ വെള്ളം സ്ഥിരമായി കുടിക്കുന്നതിനാൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ചികിത്സ തേടുന്നുണ്ട്. ജനപ്രതിനിധികളോടും സർക്കാർ വകുപ്പുകളോടും തങ്ങളുടെ ദയനീയ സ്ഥിതി ജനങ്ങൾ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തകനായ രാജേഷ് വെള്ളായിക്കുന്നേൽ പറഞ്ഞു.